മഹാരാഷ്ട്രയിൽ ബിജെപിക്കേറ്റ തിരിച്ചടി ഒരു സംസ്ഥാനത്ത് മാത്രം സംഭവിച്ച ഒറ്റപ്പെട്ടതിരിച്ചടിയാണോ? അങ്ങനെ കരുതാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മഹാരാഷ്ട്രയിലും ദേശീയ തലത്തിലും പലതലങ്ങളിലാണ് ബിജെപിക്കേറ്റ തിരിച്ചടി വിലയിരുത്തേണ്ടത്. ബിജെപി എന്ന രാഷ്ട്രീയപാർട്ടിക്ക് മൊത്തത്തിൽ വൻ നാണക്കേടാണ് സംഭവിച്ചത് എന്നകാര്യത്തില്‍ തർക്കമില്ല. അതെ സമയം നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും തല ഉയർത്തി നടക്കാൻ കഴിയാത്ത അവസ്ഥയാണ് മഹാരാഷ്ട്ര നൽകിയത്.
പ്രവർത്തനശൈലിയിലും നയങ്ങളിലും ഒരു പൊരുത്തവുമില്ലാത്ത മൂന്നു നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, സോണിയ ഗാന്ധി എന്നിവര്‍ ബിജെപിക്കെതിരെ ഒരുമിച്ചു എന്നതാണു ബിജെപി നേരിട്ട മുഖ്യമായ രാഷ്ട്രീയ തിരിച്ചടി. ഇത് മറികടക്കാന്‍ ബിജെപി നന്നേ വിയര്‍ക്കേണ്ടി വരും.
എംഎല്‍എമാരെയും എംപിമാരെയും മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളെപോലും വിലയ്ക്ക് വാങ്ങി അധികാരം ഉറപ്പിച്ച ചരിത്രമാണ് ബിജെപിയ്ക്കുള്ളത്. കഴിഞ്ഞ ആറുമാസത്തിനിടെ, മറ്റു പാർട്ടികളിൽനിന്നുള്ള അംഗങ്ങളെ ചാക്കിട്ടുപിടിച്ചാണ് രാജ്യസഭയിൽ ബിജെപി ഏതാണ്ട് ഭൂരിപക്ഷം ഒപ്പിച്ചത്.
ഒപ്പം കർണാടകയിലെ ജെഡിഎസ്– കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ഭരണഘടനാമാറ്റം കൊണ്ടുവന്നു, ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിയമമാർഗത്തിലൂടെ നേടിയെടുക്കുമെന്ന തിരഞ്ഞെടുപ്പുവാഗ്ദാനവും സാധ്യമാക്കി. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ നിയന്ത്രണം കൈക്കലാക്കി മണിക്കൂറുകൾക്കകം കൈവിട്ടുപോയത് ബിജെപിയെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. മാത്രമല്ല ബിജെപിയുടെ രാഷ്ട്രീയകൗശലങ്ങളും പാളുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here