ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞു കത്തിച്ചു

തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ഡോക്ടറെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കത്തിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായ മുഹമ്മദ് പാഷ ഉള്‍പ്പെടെ നാലു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. എഴുപത് ശതമാനത്തോളം കത്തിക്കരിഞ്ഞിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ വികൃതമായിരുന്നു. മൃതദേഹത്തില്‍ നിന്നു ലഭിച്ച ലോക്കറ്റാണ് തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്. ഷംഷാബാദിലെ ടോള്‍ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയില്‍ 7.30നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ ബുധനാഴ്ച രാത്രിയാണ് കാണാതാകുന്നത്. ഡോക്ടര്‍ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോള്‍ ബുത്തിനു സമീപം നിര്‍ത്തിയിട്ട് ഡെര്‍മറ്റോളജിസ്റ്റിനെ കാണാന്‍ പോയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ടോള്‍ ബുത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ യുവതിയുടെ വാഹനം പാര്‍ക്കു ചെയ്തിരിക്കുന്നതും കാണാം.

രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയര്‍ പഞ്ചറായ നിലയിലാണ് കാണുന്നത്. രാത്രി 9.15ന് സഹോദരിയുമായി യുവതി ഫോണില്‍ സംസാരിച്ചിരുന്നു. ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു സമീപത്തുള്ള ഒരാള്‍ പറയുന്നതു ഫോണ്‍ സംഭാഷണത്തില്‍ കേട്ടിരുന്നുവെന്ന് സഹോദരി മൊഴി നല്‍കി.

സമീപത്തു നിര്‍ത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷന്‍മാരും തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി സഹോദരിയോട് പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

രാത്രി പത്തോടെ സഹോദരി ടോള്‍ ബൂത്തില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കാനായി ആര്‍ജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. യുവതി വാഹനം പാര്‍ക്കു ചെയ്ത ടോള്‍ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാന്‍ഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here