കടയ്ക്കലില്‍ ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥന്‍ ചൂരല്‍ വീശിയതുമൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊല്ലം കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥന്‍ ചൂരല്‍ വീശിയതുമൂലമെന്ന് അന്വേഷണറിപ്പോര്‍ട്ട്. ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയിട്ടില്ലെന്നും വാഹനപരിശോധനയ്ക്ക് ചൂരല്‍ ഉപയോഗിച്ച തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. എസ്.ഐ ഷിബുലാലിനും സിപിഒ ചന്ദ്രമോഹനുമെതിരെ വകുപ്പ് തല അന്വേഷണത്തിനും കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിനു ലഭിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രികന്‍ സിദ്ദിഖിന് പരുക്കേറ്റ സംഭവം അന്വേഷിച്ച പുനലൂര്‍ ഡി.വൈ.എസ്.പിയാണ് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന് റിപ്പോര്‍ട്ട് കൈമാറിയത്. പരിശോധന സംഘത്തിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രമോഹന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായി.

ബൈക്ക് നിര്‍ത്താനായി ചന്ദ്രമോഹന്‍ റോഡില്‍ കയറി നിന്ന് ചൂരല്‍ വീശി. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് സിദ്ദിഖ് അപകടത്തില്‍പ്പെട്ടു. വാഹനപരിശോധനയ്ക്കിടെ ലാത്തിയോ ചൂരലോ ഉപയോഗിക്കരുതെന്ന നിര്‍ദേശം പാലിച്ചില്ല. ബൈക്കിനു മുന്നിലേക്ക് ചൂരല്‍ വീശിയത് തെറ്റാണ്. സിവില്‍ പൊലീസ് ഓഫീസര്‍ ചൂരല്‍ ഉപയോഗിക്കുന്നത് കണ്ടിട്ടും വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്.ഐ ചന്ദ്രമോഹനെ വിലക്കാത്തത് തെറ്റാണ്.

എസ്.ഐ ഷിബു ലാലിനും ചന്ദ്രമോഹനുമെതിരെ വകുപ്പുതല അന്വേഷണം നടത്തും. കൊല്ലം ജില്ലാ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല. സിദ്ദിഖിനെ ലാത്തികൊണ്ടെറിഞ്ഞു വീഴ്ത്തിയെന്ന ആരോപണം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് റൂറല്‍ എസ്.പി ഉടന്‍ നടപടി സ്വീകരിക്കും.

അതേസമയം,സിപിഒ ചന്ദ്രമോഹനെതിരായ ക്രിമിനല്‍ കേസില്‍ നിസാരവകുപ്പുകള്‍ ചുമത്തിയത് ഇയാളെ സംരക്ഷിക്കാനാണെന്ന ആരോപണം എസ്.പി ഹരിശങ്കര്‍ നിഷേധിച്ചു.സിദ്ദിഖിന്റെ മൊഴി പ്രകാരമാണ് ക്രിമിനല്‍ വകുപ്പുകള്‍ IPC 336, 337 ഉള്‍പ്പെടുത്തി കേസെടുത്തതെന്നും എസ്.പി കൈരളി ന്യൂസിനോടു പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here