താമരശ്ശേരി ചുരത്തിലെ സാഹസിക യാത്രക്ക് ഉപയോഗിച്ച വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 2001 മോഡൽ സാൻട്രോ കാറാണ് കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ ഷഫീർ തന്നെയാണ് കാർ ഓടിച്ചതെന്നും കണ്ടെത്തി. വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനം.
താമരശ്ശേരി ചുരത്തിൽ യുവാക്കൾ സാഹസികമായി വണ്ടിയോടിച്ച സംഭവത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് ആർടിഒ എൻഫോഴ്സ്മെന്റ്. വാഹന ഉടമയോട് ഇന്ന് ഹാജരാവാൻ നിർദ്ദേശം നൽകിയെങ്കിലും എത്തിയിരുന്നില്ല. എന്നാൽ കോഴിക്കോട് ചേവായൂരിലുള്ള ആർ ടി ഒ ഓഫീസിന് സമീപം നിർത്തിയിട്ട കാർ മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു.
വാഹന ഉടമ പേരാമ്പ്ര സ്വദേശി ഷഫീർ തന്നെയാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2001 മോഡൽ സാൻട്രോ കാർ ഉപയോഗിച്ചാണ് യുവാക്കൾ ചുരത്തിലൂടെ സാഹസിക പ്രകടനം നടത്തിയത്. ലൈസൻസ് റദ്ദാക്കുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആർ ടി ഒ എൻഫോഴ്സ്മെന്റ് പി എം ഷബീർ വ്യക്തമാക്കി
വാഹന ഉടമ ഇന്ന് ഹാജരാവാത്തതിനാൽ 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. അതേസമയം നിലവിൽ പ്രചരിക്കുന്ന ദൃശ്യത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് കൂടുതൽ പരിശോധന നടത്താനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here