ലോക ഫുട്ബോളിന്റെ അധിപനായി വീണ്ടും മെസ്സി; ആറാം ‘ബാലന്‍ ഡി ഓര്‍’ പുരസ്‌കാരം

വിശ്വഫുട്ബോളിന്റെ അധിപന്‍പട്ടം ഒരിക്കല്‍ക്കൂടി ലയണല്‍ മെസിക്ക്. ഈ വര്‍ഷത്തെ മികച്ച കളിക്കാരനുള്ള ‘ബാലന്‍ ഡി ഓര്‍’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും വിര്‍ജില്‍ വാന്‍ഡിക്കിനെയും മറികടന്ന് മെസി സ്വന്തമാക്കി.

ഇത് ആറാം തവണയാണ് മെസി ഫ്രഞ്ച് ഫുട്ബോള്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരം സ്വന്തമാക്കുന്നത്. 2015നു ശേഷം ആദ്യവും. ഏറ്റവും കൂടുതല്‍ ഈ നേട്ടം കൈവരിക്കുന്ന കളിക്കാരനും മെസിയായി.

റൊണാള്‍ഡോയെ (5 വട്ടം) മറികടന്നു. ക്രൊയേഷ്യയുടെ മധ്യനിരക്കാരന്‍ ലൂക്കാ മോഡ്രിച്ചായിരുന്നു 2018ലെ ജേതാവ്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു മെസി. നേരത്തേ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അര്‍ജന്റീനക്കാരന്‍ സ്വന്തമാക്കിയിരുന്നു. അമേരിക്കയുടെ മേഗര്‍ റാപിനോയാണ് വനിതാ താരം.

ബാഴ്സലോണയ്ക്കായും അര്‍ജന്റീനയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മെസിയെ തേടി മികച്ച ഫുട്ബോളര്‍ പദവി എത്തിയത്. വാന്‍ഡിക്ക്, റൊണാള്‍ഡോ, സാദിയോ മാനേ എന്നിവരാണ് മെസിക്കൊപ്പം അവസാന നാലില്‍ ഇടം പിടിച്ചത്.

2009, 2010, 2011, 2012, 2015 എന്നീ വര്‍ഷങ്ങളിലാണ് നേരത്തേ ബാഴ്സലോണ ക്യാപ്റ്റന്‍ പുരസ്‌കാരം നേടിയത്. അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പ്രകടനമായിരുന്നു റാപിനോയുടേത്. ഫിഫയുടെ വനിതാ താരവും റാപിനോയായിരുന്നു. റൊണാള്‍ഡോ ചടങ്ങില്‍ പങ്കെടുത്തില്ല. യുവന്റസിന്റെ മാതിസ് ഡി ലിറ്റിനാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം. ഗോള്‍ കീപ്പര്‍ അലിസണ്‍ ബക്കറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News