ഉന്നാവ പെണ്‍കുട്ടിയുടെ മരണത്തിനുത്തരവാദി ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും: ബൃന്ദാ കാരാട്ട്

ന്യൂഡല്‍ഹി: ഉന്നാവ പെണ്‍കുട്ടിയെ ചുട്ടുകൊന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

‘ഇതൊരു കൊലപാതകമാണ്. ആ പെണ്‍കുട്ടിയെ കൊന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും പ്രതികളും ചേര്‍ന്നാണ്’; ബൃന്ദ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ബൃന്ദ കാരാട്ട് രേഖപ്പെടുത്തിയത്. ‘ആദ്യഘട്ടത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല, പിന്നീട് പെണ്‍കുട്ടി കോടതിയെ സമീപിച്ചപ്പോള്‍ ആരും അവളുടെ കാര്യത്തില്‍ ജാഗ്രത കാട്ടിയില്ല.

പീഡനക്കേസ് പ്രതിയുടെ ജാമ്യഹര്‍ജിയില്‍ പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോളും ആരും അത് ചെവികൊണ്ടില്ല’; ബൃന്ദാ കാരാട്ട് വിമര്‍ശിച്ചു.

ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെള്ളിയാഴ്ച 11.40 നാണ് പെണ്‍കുട്ടി മരിച്ചത്. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തൊണ്ണൂറ് ശതമാനം ശരീരത്ത് പൊള്ളലേറ്റ പെണ്‍കുട്ടി ആദ്യഘട്ടം മുതല്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.

സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്ക് കുട്ടിയെ മാറ്റുന്നതുവരെ ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ഔദ്യോഗിക അംഗങ്ങളില്‍ ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. പെണ്‍കുട്ടി ഒരു ദരിദ്ര കുടുംബത്തിലേതായതാണ് ഇതിന് കാരണം; ബൃന്ദ കാരാട്ട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here