നായനാര്‍: വഴികാട്ടിയും കരുത്തും  -മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്

നവകേരള സൃഷ്ടിക്കു അമൂല്യ സംഭാവന നല്‍കിയ നേതാവ് എന്ന നിലയിലും ജനങ്ങളുടെ മനസ്സറിഞ്ഞു സമൂഹത്തില്‍ ഇടപെട്ട കമ്മ്യൂണിസ്‌ററ് എന്ന നിലയിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ നാടിനെ നയിച്ച ഭരണാധികാരി എന്ന നിലയിലും അത്യുന്നതങ്ങളിലാണ് സഖാവ് ഇ കെ നായനാരുടെ സ്ഥാനം. എല്ലാ പരിഗണനയ്ക്കും അതീതമായി കേരളീയന്റെ മനസ്സില്‍ ഇടം നേടിയ ഇ കെ നായനാരുടെ നൂറാം ജന്മ ദിനമാണ് 2019 ഡിസംബര്‍ ഒന്‍പത്.

കുട്ടിക്കാലത്തു തന്നെ ബാലസംഘത്തിലും തുടര്‍ന്ന് വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളചരിത്രത്തിന്റെ സുപ്രധാന ഭാഗമാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി നായനാര്‍ ഉയര്‍ന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി ആയി പ്രവര്‍ത്തിച്ചത് നായനാര്‍ ആണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലി സ്റ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്‌കാരങ്ങളുടെ അമരക്കാരനായും അദ്ദേഹം ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവന എടുത്തുപറയേണ്ടതാണ്.

കേരളത്തില്‍ കമ്മ്യൂണിസ്‌ററ്പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായ പങ്ക് വഹിച്ച നായനാര്‍ ജനകീയപ്രശ്നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവച്ചു. സാഹിത്യത്തെയും യാത്രാനുഭവങ്ങളെയും ജനജീവിതവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ കാണിച്ച അനിതരസാധാരണമായ സന്നദ്ധത എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററിരംഗത്തും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. ജനകീയ പ്രശ്നങ്ങള്‍ പാര്‍ലമെന്ററിവേദികളില്‍ അവതരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുകിട വ്യതിചലിക്കാതിരിക്കാന്‍ കാണിച്ച ശേഷിയും മാതൃകാപരമാണ്.

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടാത്. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി എന്നിങ്ങനെ വിപ്ലവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയ നിലപാടുകള്‍ വികസിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടതു- വലതു പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ലവപന്ഥാവിലൂടെ മുന്നോട്ട് നയിക്കുന്നതിലും നായനാര്‍ മുന്നില്‍ നിന്നു.

പാര്‍ടി നിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും പാര്‍ടിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ വിശകലനംചെയ്ത് ലളിതമായി അവതരിപ്പിക്കുന്നതിലും കാണിച്ച മാതൃക അനുകരണീയമാണ്. അവതരണശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയ സമീപനവും നിഷ്‌കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുന്നവിധമായിരുന്നു ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.

കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷ പ്രശ്നവും നായനാര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകള്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം. കേരളം അതിജീവനത്തിന്റെ പുതു വഴികള്‍ തേടുമ്പോള്‍, മുന്നില്‍ നടന്ന ഇ കെ നായനാരുടെ സ്മരണ വഴികാട്ടിയും കരുത്തും ആണ് എന്ന് നിസ്സംശയം പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here