വർഗീയധ്രുവീകരണം തീവ്രമാക്കാൻ ബിജെപി; പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ

മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന വിവാദമായ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിനെ എതിർക്കുമെന്ന്‌ ഇടതുപക്ഷ പാർടികളും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ വ്യക്തമാക്കിയിട്ടുണ്ട്‌. ബംഗ്ലാദേശ്‌, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന്‌ മതപീഡനത്തെ തുടർന്ന്‌ ഇന്ത്യയിലേക്ക്‌ കുടിയേറിയ മുസ്ലിം ഇതര മതസ്ഥർക്ക്‌ പൗരത്വം ഉറപ്പുനൽകുന്നതാണ്‌ ബിൽ.

സാമ്പത്തികപ്രതിസന്ധിയടക്കമുള്ള വിഷയങ്ങളിൽനിന്ന്‌ ശ്രദ്ധതിരിച്ച്‌ വീണ്ടും വർഗീയധ്രുവീകരണം തീവ്രമാക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത്‌ 2016ൽ അവതരിപ്പിച്ച ബിൽ 2019 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കി.

രാജ്യസഭ ബിൽ പരിഗണിക്കും മുമ്പ്‌ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞു. 2016ലെ ബില്ലിൽ മാറ്റംവരുത്തിയാണ്‌ പുതിയ ബിൽ. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കൻ മേഖലകളെയും മറ്റ്‌ സംസ്ഥാനക്കാർ സന്ദർശിക്കുന്നതിന്‌ പെർമിറ്റ്‌ ആവശ്യമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബില്ലിൽനിന്ന്‌ ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here