കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി തുർക്കിയിൽനിന്ന് സവാളയെത്തിക്കും. ആദ്യ ലോഡ് 15ന് എത്തും. സപ്ലൈകോ വിൽപ്പനശാലകൾ വഴിയാകും വിൽപ്പന. ഇതൊടെ ക്രിസ്‌മസ് വിപണിയിൽ വില കത്തിക്കയറില്ല. ഇളംമഞ്ഞ നിറം കലർന്ന തുർക്കി സവാള ഗുണമേന്മയിലും മുന്നിലാണ്.
രണ്ട് മാസത്തേക്ക് 600 ടൺ സവാളയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആഴ്‌ചയിൽ 75 ടൺ വീതം കേരളത്തിലെത്തും. കിലോയ്‌ക്ക് 65 രൂപയ്‌ക്ക് വിൽക്കാനാണ് നേരത്തെ തീരുമാനിച്ചത്. ഇതിലും വിലകുറച്ച് നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. 140-160 രൂപയാണ് ഇപ്പോൾ വിപണി വില.
കേന്ദ്ര സ്ഥാപനമായ മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപറേഷനാണ് (എംഎംടിസി) സവാള ഇറക്കുമതി ചെയ്യുന്നത്. ഇവ നാഫെഡ് സംഭരിച്ച് സപ്ലൈകോയ്‌ക്ക് കൈമാറും. യെമനിൽ നിന്നും സവാള വാങ്ങുന്നുണ്ട്. പുണെ, നാസിക് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here