ലൈഫ് മിഷന്‍ രണ്ട് ലക്ഷം ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി നടത്തും

ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് വിവിധസര്‍ക്കാര്‍ വകുപ്പുകളുടെ സേവനം കൂടി ഉറപ്പാക്കുന്നതിന് ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ അദാലത്ത് നടത്തുമെന്ന് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ധനസഹായവും സേവനങ്ങളും സംബന്ധിച്ച അറിവ് പകരുന്നതോടൊപ്പം അര്‍ഹതപ്പെട്ട സഹായങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ബ്ലോക്ക്, നഗരസഭ, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ കുടുംബസംഗമവും അദാലത്തും നടത്തും.

അദാലത്ത് സംബന്ധിച്ച അറിയിപ്പ് എല്ലാ ഗുണഭോക്താക്കള്‍ക്കും നല്‍കും. അദാലത്ത് നടക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ 30 ഓളം കൗണ്ടറുകളുണ്ടാകും. അപേക്ഷാ ഫോം, അപേക്ഷ എഴുതുന്നതിനുള്ള ആള്‍സഹായം, സേവനത്തെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. ആധാര്‍തിരുത്തല്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍, സ്വയംതൊഴില്‍ സംരംഭങ്ങളും വായ്പയും, ചികിത്സാ ധനസഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, മെഡിക്കല്‍ക്യാമ്പ്, ഭക്ഷ്യ പൊതുവിതരണം, വൈദ്യുതി, വിദ്യാഭ്യാസ സഹായം, കൃഷി മൃഗപരിപാലനം തുടങ്ങിയവക്കുള്ള സഹായം, സാമൂഹ്യനീതി വകുപ്പിന്റെ സഹായങ്ങള്‍, മാലിന്യസംസ്‌കരണം, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍, റവന്യുവകുപ്പിലെ സേവനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ സഹായങ്ങളെല്ലാം ഒരുകുടക്കീഴില്‍ അണി നിരത്താനും ലഭ്യമാക്കാനുമാണ് അദാലത്ത് നടത്തുന്നത്.

ജനുവരി 26ന് ലൈഫ് മിഷനില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 1.6 ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ അവസാനഘട്ട പണികള്‍ നടക്കുന്നു. ഭവന നിര്‍മ്മാണപദ്ധതികളില്‍ പണം ലഭിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം ലൈഫ് മിഷനിലൂടെ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 54,000 വീടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 96 ശതമാനവും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. സ്ഥലമുണ്ടായിട്ട് വീടില്ലാത്തവര്‍ക്കും സ്ഥലവും വീടുമില്ലാത്തവര്‍ക്കും വീട് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ലൈഫ് മിഷനിലൂടെ യാഥാര്‍ഥ്യമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here