പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ആളിപ്പടരുന്നു; വാര്‍ത്തകള്‍ നല്‍കരുതെന്ന്‌ മാധ്യമങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം; മുസ്ലീം ലീഗും പ്രതിപക്ഷവും സുപ്രീം കോടതിയിലേക്ക്

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോര്‍ട്ടുകള്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കരുതെന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശം.

അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അസമില്‍ ഉള്‍ഫ ബന്ദ് തുടരുകയാണ്. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.

ഇതിനിടെ അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ദേശീയ, സംസ്ഥാന പാതകള്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞു. പ്രക്ഷോഭം വ്യാപിച്ചതിനെ തുടര്‍ന്ന് 21 ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. ഗുവാഹത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ അസമിലേക്കുള്ള വിമാന സര്‍വ്വീസുകളും നിര്‍ത്തി വച്ചു.

ഇതിനിടെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ബുധനാഴ്ച വൈകീട്ട് വരെയായിരുന്നുകര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്നാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. മുസ്ലീംലീഗിന്റെ നാല് എംപിമാരും ഒരുമിച്ചെത്തിയാകും ഹര്‍ജി ഫയല്‍ ചെയ്യുക. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടന അവകാശമാണമെന്നും അതിന് വിരുദ്ധമാണ് ദേശീയ പൗരത്വ നിയമഭേദഗതി ബില്ലെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം സുപ്രീംകോടതി് അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടല്‍. പാര്‍ലമെന്റില്‍ നിന്ന് മാര്‍ച്ച് നടത്തി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനെ കുറിച്ചും പ്രതിപക്ഷ പാര്‍ടികള്‍ ആലോചിക്കുന്നുണ്ട്. ദില്ലിയില്‍ പാര്‍ലമെന്റ് പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News