പൗരത്വ ബില്‍: ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം; അസമില്‍ അനിശ്ചിതകാല കര്‍ഫ്യൂ; ബില്ലിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

ഗുവാഹാത്തി: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.

വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീരാജ്യങ്ങളിലെ മുസ്ലിം ഇതര മതവിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്‍, തങ്ങളുടെ സാംസ്‌കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അസമില്‍ പ്രതിഷേധം.

പുറത്തുനിന്നെത്തുന്നവര്‍ക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നല്‍കുന്നതോടെ ഗോത്രവര്‍ഗക്കാരുടെ ജീവിതമാര്‍ഗവും നഷ്ടപ്പെടുമെന്ന ഭയവും ഇവിടുത്തുകാര്‍ക്കുണ്ട്.

ബുധനാഴ്ച വൈകീട്ട് വരെയായിരുന്നു നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്നാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News