നമ്മുടെ നാട് അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു ദശാസന്ധിയിലൂടെ കടന്നുപോവുകയാണെന്ന് സാഹിത്യകാരൻ ടി പത്മനാഭൻ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംയുക്ത സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് നമ്മെ നയിക്കുന്ന വികാരം ഭയമാണ്. അവിശ്വാസത്തിൽ നിന്ന് ഉയരുന്ന ഭയമാണത്. ദശാബ്‌ദങ്ങൾക്ക് മുമ്പ് യൂറോപ്പിൽ നാസിസത്തിന്റെയും ഫാസിസത്തിന്റെയും വിഷജ്വാലകൾ ഉയർന്നപ്പോൾ വിളക്കുകൾ കെടുകയാണെന്നാണ് ദാർശനികർ വിലപിച്ചത്. എന്നാൽ നമ്മുടെ നാട്ടിൽ വിളക്കുകൾ കെടുകയല്ല. തല്ലിക്കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നാണ് ഗാന്ധി പറഞ്ഞത്. അത്തരമൊരു സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഈ കൊച്ചു കേരളത്തിലെ മുഖ്യമന്ത്രി ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് സന്തോഷിപ്പിക്കുന്നു.
കാത്തുനിൽക്കുവാൻ ഇനി സമയമില്ല. സമത്വത്തിന്റെയും സമഭാവനയുടെയും ഇന്ത്യ പുലർന്നുകാണാൻ നാം കരക്ക് കയറി നിൽക്കാതെ കളിക്കളത്തിലിറങ്ങണമെന്നും ടി പത്മനാഭൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here