‘എന്റെ കൂട്ടുകാരെ തൊടുന്നോടാ’; അയിഷയുടെ ചൂണ്ടുവിരലിനു മുന്നില്‍ ചൂളി പിന്മാറി ദില്ലി പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ ദില്ലിയില്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്ന ശബ്ദവും ചൂണ്ടുവിരലുകളും നിമിഷങ്ങള്‍ കൊണ്ടാണ് രാജ്യത്ത് കത്തിപ്പടര്‍ന്നത്.

പൊലീസിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി പ്രതിരോധിക്കുന്ന ധീരയായ ആ പെണ്‍കുട്ടി ഇന്ന് രാജ്യത്ത് ചര്‍ച്ചയാവുകയാണ്. ഈ കുട്ടി മലയാളി ആണെന്ന് ചൂണ്ടിക്കാട്ടി നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഒത്തിരിപ്പേര്‍ പറഞ്ഞു.. അവളൊരു മലയാളിപ്പെണ്ണാണെന്ന്..അയിഷ…അഭിമാനമാണ്
ഒരു വശത്തുനിന്ന് തലയിലെ ഹെല്‍മെറ്റിന്റേയും കയ്യിലെ ലാത്തിയുടെയും ഒപ്പമുള്ളവരുടെയും ബലം കാട്ടുന്ന ഡല്‍ഹി പൊലീസ്. മറു വശത്തുനിന്ന് ചുവന്നയുടുപ്പിട്ട, ഹെല്‍മെറ്റ് വച്ച്, കയ്യിലെ വടികൊണ്ട് നിലത്ത് വീണു കിടക്കുന്നയാളെ ആഞ്ഞടിക്കുന്നയാള്‍.അവരുടെയിടയില്‍ നിന്ന് സ്വന്തം കയ്യിലെ ചൂണ്ടുവിരല്‍ മാത്രം ആയുധമായുള്ളൂവെന്ന് അറിയുമെങ്കിലും ‘ എന്റെ കൂട്ടുകാരെ തൊടുന്നോടാ ‘ എന്ന് അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തിനിന്ന് ചോദിക്കുന്നവള്‍. ഏത് ദേശമായാലെന്ത് ഭാഷയായാലെന്ത്? ആ ചൂണ്ടുവിരലിനു മുന്നില്‍ അവര്‍ക്ക് ചൂളി പിന്മാറേണ്ടിവരുന്നുണ്ട്. അവളൊരു പ്രതീകമാണ്…
എത്ര വലിയ അധികാര ഹുങ്കിനും നിവര്‍ന്നുനില്‍ക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരല്‍ മാത്രം മതി മറുപടി നല്‍കാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം. ഇനിയുമുണ്ട് ആളുകള്‍..

മുഖം നിറയെ ചോരയുമായി നില്‍ക്കുമ്പൊഴും പ്രശ്‌നമില്ലെടായെന്ന് പറഞ്ഞ ഷഹീനും, എല്ലാ പ്രശ്‌നങ്ങളുമൊഴിഞ്ഞിട്ട് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ അമ്മയും, ത്യാഗങ്ങള്‍ വെറുതെയാവില്ലെന്ന് ധൈര്യം കൊടുത്ത അച്ഛനും, പേടിയുണ്ടോയെന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ്.എന്നാലും പേടിക്കുന്നവരുണ്ടാവും..സ്വഭാവികമാണത്.ഉറക്കെയൊന്ന് വിളിച്ചാല്‍ ഓടിയെത്താനുള്ള ദൂരത്തില്‍ ഒരായിരം പേരുണ്ടെന്ന് കണ്ടാല്‍, തിരിച്ചൊരു മറുപടിയെത്തിയാല്‍, ഒന്ന് ചേര്‍ത്തുനിര്‍ത്തിയാല്‍ തീരാനുള്ള പേടികള്‍.നമ്മള്‍ തോറ്റുപോവില്ലെന്നുറപ്പിക്കുന്നത് അതുകൊണ്ടാണ്.ചേര്‍ത്തുനിര്‍ത്തുക.ഒരാളെയും വിട്ടുപോവാതെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News