പൗരത്വ ഭേദഗതി നിയമത്തിനും ജാമിയ മിലിയയിലെ പൊലീസ് വേട്ടയ്ക്കുമെതിരെ രാജ്യമൊട്ടാകെ ക്യാമ്പസുകള്‍ രാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി രംഗത്ത്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (ടിസ്) വിദ്യാർഥികൾ ഞായറാഴ്ച രാത്രി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചപ്പോൾ ബോംബെ ഐഐടി പന്തംകൊളുത്തി പ്രതിഷേധിച്ചു.
ജാമിയയിലെയും അലിഗഢിലെയും വിദ്യാർഥിവേട്ടയ്‌ക്കെതിരായാണ് ബനാറസ് ഹിന്ദു സർവകലാശാലയിലടക്കം വിദ്യാർഥികൾ തിങ്കളാഴ്‌ച രാവിലെമുതൽ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചത്. ജാമിയയിലേക്ക് രാവിലെമുതൽ ഐക്യദാർഢ്യവുമായി വിദ്യാർഥികൾ ഒഴുകിയെത്തി. അലിഗഢിൽ തിങ്കളാഴ്‌ചയും പൊലീസ് വിദ്യാർഥികളെ മർദിച്ചു.
മുംബൈയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, ഐഐടി, മുംബൈ സർവകലാശാല, ഗിർഗോം ചൗപ്പാട്ടി, സെസ കുർള തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിദ്യാർഥി പ്രക്ഷോഭം. ഡൽഹിയിൽ ജന്തർമന്ദിർ, ഇന്ത്യാഗേറ്റ്, ഡിയു, ഐഐടി ഡൽഹി, ജാമിയ, സിആർ പാർക്ക് മെട്രോ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം.
ഇന്ത്യാഗേറ്റിൽ രാത്രി വൈകിയും പ്രതിഷേധം തുടർന്നു. ഹൈദരാബാദ് മൗലാനാ ആസാദ് സർവകലാശാല, തമിഴ്നാട് കേന്ദ്ര സർവകലാശാല, പട്‌ന സർവകലാശാല, ജാദവ്‌പുർ യൂണിവേഴ്‌സിറ്റി, പുതുച്ചേരി കേന്ദ്ര സർവകലാശാല, മദ്രാസ് ഐഐടി, അഹമ്മദാബാദ് ഐഐടി, കൺപൂർ ഐഐടി, പുണെ സാവിത്രി ഫൂലെ സർവകലാശാല, ലഖ്‌നൗ ഇന്റഗ്രൽ സർവകലാശാല, നദ്‌വ കോളേജ്, ഐഐഎസ്‌സി ബംഗളൂരു എന്നിവിടങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here