ലിംഗ സമത്വം; ഇന്ത്യയുടെ സ്ഥാനം 112ലേക്ക് താഴ്ന്നു

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി ലോക എക്കണോമിക് ഫോറം നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. ലിംഗ സമത്വം പാലിക്കുന്നതില്‍ ഇന്ത്യ 108ല്‍ നിന്ന് 112ലേക്ക് താഴ്ന്നു. ഐസ്‌ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ചൈന(106), ശ്രീലങ്ക(102), നെപ്പാള്‍(101), ബ്രസീല്‍(92), ഇന്തൊനേഷ്യ(85), ബംഗ്ലാദേശ്(50) എന്നിവ് ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ ലിംഗ സമത്വം പാലിക്കുന്ന രാജ്യങ്ങളില്‍ ചിലതു മാത്രം.

പാകിസ്ഥാന്‍(151), ഇറാഖ്(152), യെമന്‍ (153) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ലിംഗ സമത്വത്തില്‍ മാത്രമല്ല; സ്ത്രീ ആരോഗ്യത്തിലും അതിജീവനത്തിലും ഇന്ത്യ പിന്നോട്ട് തന്നെ. സ്ത്രീ അതിജീവനത്തിലും ആരോഗ്യത്തിലും 150 ആണ് ഇന്ത്യയുടെ സ്ഥാനം.

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ സാന്നിധ്യം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് ലോക എക്കണോമിക് ഫോറം പറയുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ലമെന്റ് സഭകളില്‍ 25.2 ശതമാനവും മന്ത്രി തലത്തില്‍ 21.2 ശതമാനവുമാണ് ആഗോളതലത്തില്‍ സ്ത്രീകളുടെ സാന്നിധ്യം. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 24.1 ശതമാനവും 19 ശതമാനവുമായിരുന്നു.

എന്നാല്‍ സ്ത്രീകളുടെ സാമ്പത്തിക അവസരം ഏറ്റവും മോശമായ അവസ്ഥയിലാണെന്നും സര്‍വ്വെ പറയുന്നു. ഇന്ത്യയില്‍ 35.4 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് സാമ്പത്തിക അവസരം ലഭിക്കുന്നുള്ളൂ.
സാമ്പത്തിക ഇടപെടലിലും അവസരത്തിലും വിദ്യാഭ്യാസത്തിലും 112ാമതാണ് ഇന്ത്യ. സ്ത്രീ-പുരുഷ ജനന നിരക്കില്‍ പാകിസ്ഥാന്റെയും പിന്നിലാണ്് ഇന്ത്യ. 100 ആണ്‍കുട്ടികള്‍ക്ക് 91 പെണ്‍കുട്ടികള്‍ എന്ന നിരക്കിലാണ് ഇന്ത്യ. ഇന്ത്യയുടെ നിരക്കെങ്കില്‍ 92 പെണ്‍കുട്ടികളാണ് പാകിസ്ഥാന്റെ നിരക്ക്.

അതേസമയം, രാഷ്ട്രീയത്തില്‍ സജീവമാകുന്ന സ്ത്രീകളുടെ നിരക്കില്‍ ഇന്ത്യയില്‍ കാര്യമായ വര്‍ധവനവുണ്ട്.14.4 ശതമാനമാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സാന്നിധ്യം. കാബിനറ്റില്‍ 23 ശതമാനവും. പ്രൊഫഷണല്‍ രംഗത്ത് നേതൃസ്ഥാനത്തേക്ക് 14 ശതമാനം സ്ത്രീകള്‍ മാത്രമാണ് എത്തുന്നത്.

ഐസ്‌ലന്‍ഡിനെ കൂടാതെ നോര്‍വെ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍. 2006 ല്‍ ലോക എക്കണോമിക് ഫോറം ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ 98ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News