വെള്ളഷര്‍ട്ടും കാവിമുണ്ടും ധരിച്ച് വിദ്യാര്‍ഥികള്‍; ബാബറി മസ്ജിദ് ‘വലിച്ചുകീറി’; വീഡിയോ

വെള്ളഷര്‍ട്ടും കാവിമുണ്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ ബാബറി മസ്ജിദിന്റെ മാതൃകയില്‍ നിര്‍മിച്ച കൂറ്റന്‍ ബാനര്‍ സംഘടിതമായി വലിച്ചുകീറുന്നു. ഉച്ചഭാഷിണിയില്‍ നിന്ന് കേള്‍ക്കാവുന്ന ജയ്ശ്രീരാം വിളി അവര്‍ ആവേശത്തോടെ ഏറ്റുവിളിക്കുന്നു. ആര്‍എസ്എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വാര്‍ഷികത്തോടനുബന്ധിച്ച് ബാബറി മസ്ജിദ് തകര്‍ത്ത സംഭവം പുനരാവിഷ്‌കരിച്ചതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കര്‍ണാടകത്തിലെ ആര്‍എസ്എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ടിന്റെ ദക്ഷിണ കന്നഡ കല്ലടക്കയിലെ ശ്രീരാമ വിദ്യാകേന്ദ്ര സ്‌കൂളിലാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം വിദ്യാര്‍ഥികളെകൊണ്ട് അവതരിപ്പിച്ചത്.

സ്‌കൂള്‍ മൈതാനത്ത് ബാബറി മസ്ജിദിന്റെ മാതൃകയില്‍ ബാനര്‍ നിര്‍മിക്കുകയും തുടര്‍ന്ന് വെള്ള ഷര്‍ട്ടും കാവിമുണ്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെക്കൊണ്ട് പള്ളി തകര്‍ത്തത് പുനരാവിഷ്‌ക്കരിക്കുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ ബാബറി മസ്ജിദ് മാതൃകയിലുള്ള ബാനര്‍ കുത്തിക്കീറുമ്പോള്‍ സ്‌കൂള്‍ ഉച്ചഭാഷിണിയില്‍ നിന്ന് ജയ്ശ്രീരാം വിളികളുയര്‍ത്തി കുട്ടികളെ ‘പ്രചോദിപ്പിക്കുന്നതും’ കേള്‍ക്കാം. കുട്ടികള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം.

അതിഥികളായ കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ, പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി, കര്‍ണാടക മന്ത്രിമാരായ എച്ച് നാഗേഷ്, ശശികലെ ജോലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഈ നിയമവിരുദ്ധ നടപടി. സംഭവം പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും ട്വീറ്ററില്‍ പങ്കുവച്ചു.

ബാബറി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി നിരിക്ഷണത്തോട് യോജിക്കുന്നില്ലെന്നും സംഭവം പുനരാവിഷ്‌കരിച്ചതില്‍ തെറ്റില്ലെന്നും കല്ലടക്ക പ്രഭാകര്‍ ഭട്ട് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി കമീഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. നീതിന്യായവ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളിയാണിതെന്ന് ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here