ജാമിയ മിലിയയിൽ വിദ്യാർഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. സഫ്‌ദർജങ്, ഹോളി ഫാമിലി ആശുപത്രികളിൽ പ്രവേശിപ്പിച്ച മൂന്നുപേർക്ക് വെടിയേറ്റ പരിക്കുണ്ടെന്ന് റിപ്പോർട്ട്.
സഫ്‌ദർജങ് ആശുപത്രിയിൽ വെടിയേറ്റ പരിക്കുമായി രണ്ടുപേരെ പ്രവേശിപ്പിച്ചെന്നും നെഞ്ചില്‍ പരിക്കേറ്റ ബിരുദവിദ്യാര്‍ഥി അപകടനില തരണംചെയ്തെന്നും മെഡിക്കൽ സൂപ്രണ്ട് വെളിപ്പെടുത്തി. കാലിൽ വെടിയുണ്ടയുടെ ചീൾ തറച്ച ജാമിയാഹംദർദിൽ നാലാംവർഷ ബിടെക്ക് വിദ്യാർഥിയെ സഫ്‌ദർജങ് ആശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. മകന് സമരവുമായി ബന്ധമില്ലെന്നും ശസ്ത്രക്രിയയിലൂടെ വെടിയുണ്ടയുടെ ചീൾ നീക്കംചെയ്‌തതെന്നും ബാപ്പ മുഹമദ്‌അർഷാദ് അറിയിച്ചു.
ഹോളിഫാമിലി ആശുപത്രിയിലുള്ള മുഹമദ് തമീമിന്റെ വലതുകാലിലും വെടിയേറ്റതു പോലെയുള്ള പരിക്കുണ്ട്. വെടിയേറ്റതാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ, ഇത് വെടിയുണ്ടയാണെന്ന് ഉറപ്പിച്ചുപറയാനാകില്ല എന്നാണ് ആശുപത്രി അധികൃതരുടെ പുതിയ നിലപാട്.
അതേസമയം, ഒരാൾക്കുനേരെപോലും വെടിയുതിർത്തിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയവും ഡൽഹി പൊലീസും വീണ്ടും രംഗത്തെത്തി. ആശുപത്രിയില്‍ ഉള്ളവരെ വിദഗ്ധപരിശോധനയ്ക്ക് വിധേയരാക്കുമെന്നും പൊലീസ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here