നിര്‍ഭയ കേസ്; പ്രതി അക്ഷയ് കുമാറിന് വധശിക്ഷ തന്നെ; ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: നിര്‍ഭയകേസില്‍ പ്രതികളുടെ വധശിക്ഷാ വിധിയില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി.

നിര്‍ഭയ കേസ് പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്. പുനഃപരിശോധനാ ഹര്‍ജി തള്ളിയതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ മൂന്നാഴ്ച സമയം അനുവദിക്കണമെന്ന് പ്രതിയുടെ വക്കീല്‍ ആവശ്യമുന്നയിച്ചു. അതേസമയം ഒരാഴ്ചമാത്രമാണ് നിയമം അനുശാസിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

പ്രതിഭാഗത്തിന്റെ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് പ്രതിയുടെ അഭിഭാഷകനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസില്‍ നീതി പൂര്‍വമായ വിചാരണ നടന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പൊതുസമ്മര്‍ദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്പ്രദായം മുമ്പും ഉണ്ടായിട്ടുണ്ട്. നിര്‍ഭയ കേസില്‍ അതാണ് സംഭവിച്ചതെന്നും പ്രതിഭാഗം വാദിച്ചു.

പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു.

കേസ് പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ പിന്മാറിയിരുന്നു. കേസില്‍ മുന്‍പ് തന്റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ നിര്‍ഭയയുടെ കുടുംബത്തിന് വേണ്ടി ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News