ആ 66 മലയാളികളും അന്നമ്മയുടെ വലയില്‍ കുടുങ്ങി; തട്ടിയെടുത്തത് മൂന്നരക്കോടി

തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ ഉള്‍പ്പെടെ 66 അംഗ മലയാളി സംഘത്തെ ഖത്തറിലെത്തിച്ചശേഷം വ്യാജ വിസ നല്‍കി പണം തട്ടിയ സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റ്.

കട്ടപ്പന വള്ളക്കടവ് കണ്ടത്തില്‍ അന്നമ്മ ജോര്‍ജ് (സിനി കുന്നപ്പള്ളില്‍ -36) പ്രധാന കണ്ണിയായ രാജ്യാന്തര മാഫിയയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരില്‍നിന്നായി മൂന്നരക്കോടിയോളം രൂപ കബളിപ്പിച്ചത്. തട്ടിപ്പിനിരയായവര്‍ നല്‍കിയ കേസില്‍ അന്നമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയതോടെ ഇവര്‍ ഒളിവിലാണ്.

അന്നമ്മക്കെതിരെ മുഴുവന്‍ തെളിവുകള്‍ നിരത്തിയിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാനോ കൂടുതല്‍ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. പിന്നീട് അന്നമ്മയുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയി.

അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിലെ പ്രധാനിയായ അന്നമ്മയെ പിടികൂടാന്‍ പൊലീസ് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും പരാതിക്കാര്‍ പറയുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എന്‍ആര്‍ഐ സെല്ലിലും പരാതിയും തെളിവുകളും നല്‍കിയിട്ടുണ്ട്.

ഇടുക്കിയിലെ വിവിധ മേഖലകളിലും കണ്ണൂര്‍, പാലാ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. വ്യാജ വിസ കാണിച്ച് ഒരാളില്‍ നിന്ന് അഞ്ചു മുതല്‍ ആറര ലക്ഷം വരെ വാങ്ങിയിരുന്നു.

തട്ടിപ്പ് നടത്തിയത് ഇങ്ങനെ:

അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്റാണെന്നാണ് ധരിപ്പിച്ചാണ് അന്നമ്മ ഇവരില്‍നിന്ന് പണം തട്ടിയത്. ഇന്ത്യയില്‍നിന്ന് നേരിട്ട് വിസ കിട്ടാത്തതിനാല്‍ ഖത്തര്‍ വഴി മാത്രമേ പോകാനാകൂവെന്നും ഇവര്‍ വിശ്വസിപ്പിച്ചിരുന്നു.

ആദ്യം വിസയുടെ പകുതി തുകയായ മൂന്നുലക്ഷം രൂപ ഇവര്‍ കൈപ്പറ്റി. ചിലര്‍ മുഴുവന്‍ തുകയും നല്‍കി. നാലുഘട്ടമായാണ് ഇവരെ ഖത്തറിലെത്തിച്ചത്.

ഇതിനിടെ ഓരോരുത്തരുടെയും വിസ തയ്യാറായതായി വിശ്വസിപ്പിച്ച് അന്നമ്മയുടെ മൊബൈല്‍ ഫോണില്‍ വിസയുടെ ചിത്രങ്ങള്‍ കാട്ടി ബാക്കി പണംകൂടി വാങ്ങി.

പരിശോധനയ്ക്കായി വിസ നല്‍കണമെന്നു പലരും ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തന്ത്രപൂര്‍വം ഒഴിവാക്കി. തുടര്‍ന്ന് ഒക്ടോബര്‍ 20ന് വില്ലയിലെത്തിയ അന്നമ്മ, രോഹിത്ത് എന്നൊരാള്‍ പണം കബളിപ്പിച്ച് മുങ്ങിയെന്നും നാട്ടിലേക്ക് തിരികെ മടങ്ങണമെന്നും അറിയിച്ചു.

അന്നമ്മയുടെ പരസ്പര വിരുദ്ധമായ സംസാരത്തില്‍നിന്നാണ് ഇവരും തട്ടിപ്പുസംഘത്തിലെ കണ്ണിയാണെന്ന് ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിഞ്ഞത്. കൂടാതെ ഉദ്യോഗാര്‍ഥികളെ കാണിച്ച വിസ വ്യാജമാണെന്നും കനഡ എംബസിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News