ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകളില്ലാതെ കേരളത്തിൽ എല്ലാവർക്കും ജോലി ചെയ്യാൻ അവകാശമുണ്ടാകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ഏതു മതത്തിലുള്ളവർക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തർദേശീയ കുടിയേറ്റ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി ക്ഷേമ നടപടികളിൽ കേരളത്തെ മറികടക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനുമാകില്ല. ഏറ്റവും ഉയർന്ന മിനിമം വേതനമുള്ള സംസ്ഥാനമാണ് കേരളം. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ അതിഥികളായാണ് കേരളം സ്വീകരിച്ചത്.
പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്റെയും ദേശത്തിന്റെയുമെല്ലാം പേരിൽ കുടിയേറ്റത്തൊഴിലാളികളെ മാറ്റി നിർത്തുമ്പോൾ കേരളം അവരെ അതിഥികളായി വരവേൽക്കുകയാണ്. കേരളീയ ജീവിതത്തിന്റെ സുപ്രധാന ഘടകമായി അതിഥിതൊഴിലാളികൾ മാറിയതായും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here