ഡിവൈഎഫ്ഐ നേതാവിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഡിവൈഎഫ്ഐ മണമ്പൂർ മേഖലാ കമ്മിറ്റി അംഗവും മാടൻകാവ് യൂണിറ്റ് സെക്രട്ടറിയുമായ പെരുംകുളം ദാറുൽ നൂറിൽ ആഷിക്കി (25)നെയാണ് വെട്ടിപരിക്കേല്പിച്ചത്.
വെള്ളിയാഴ്ച രാത്രി 9ഓടെ മാടൻകാവ് ജങ്‌ഷന് സമീപമാണ് സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന ആഷിഖിനെയും സുഹൃത്ത് ടിറ്റുവിനെയും എസ്ഡിപിഐ പ്രവർത്തകരായ അജ്മൽ, തവക്കൽ നഹാസ്, സുധീർ, അൻസിൽ, യാസീൻ, തൻസീൽ, ഷെഫീഖ്, ഷബീർ, ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം പേർ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു.
വാൾ, കത്തി, കുറുവടി, ഇടിക്കട്ട, ഇരുമ്പുവടി മുതലാവയുപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആഷിക്കിനെ ഗുരുതരാവസ്ഥയിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്‌ക്കും മുതുകിനും വയറിനുമാണ് വെട്ടേറ്റത്. തലയ്ക്ക് പിന്നിൽ 20 ഓളം തുന്നലുണ്ട്. മുതുകിലും വയറിലും കുത്തേറ്റിട്ടുമുണ്ട്. എസ്ഡിപിഐയിൽ അംഗമല്ലാത്തവർക്ക് ഇതാണ് ശിക്ഷയെന്ന് ഭീഷണി മുഴക്കിയാണ് അക്രമിസംഘം രക്ഷപ്പെട്ടത്.
കടയ്‌ക്കാവൂർ പൊലീസ് കേസെടുത്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ നഹാസ്, വി സുധീർ, ഡിവൈഎഫ്ഐ നേതാക്കൾ തുടങ്ങിയവർ ആഷിക്കിനെ ആശുപത്രിയിൽ സന്ദർശിച്ചു.
ആക്രമണത്തിൽ ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടൻ അറസ്റ്റുചെയ്ത് നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് സെക്രട്ടറി ലെനിൻരാജ്, പ്രസിഡന്റ് സൂരജ്, മണമ്പൂർ മേഖലാ സെക്രട്ടറി ബാലു എസ് ചന്ദ്ര എന്നിവർ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here