സൂര്യഗ്രഹണത്തെ ശാസ്ത്രാവബോധത്തോടെ വരവേല്‍ക്കാം, അന്ധവിശ്വാസങ്ങളെ ചെറുക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശാസ്ത്രീയമായ അറിവുകള്‍ നേടാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും ലഭിക്കുന്ന അസുലഭാവസരമാണ് ഡിസംബര്‍ 26ലെ സൂര്യഗ്രഹണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളില്‍ അടക്കം നിരവധി കേന്ദ്രങ്ങളില്‍ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള അവസരമൊരുക്കി വരികയാണ്. പരമാവധി ആളുകള്‍ ആ സൗകര്യങ്ങള്‍ ഉപയോഗിച്ചു ഗ്രഹണം കാണണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അറിവാണ് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതും അതിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതും. ആധുനിക ശാസ്ത്രാവബോധം വേണ്ടത്ര ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഒരുപാട് അന്ധവിശ്വാസങ്ങള്‍ ഗ്രഹണത്തെ ചുറ്റിപ്പറ്റി പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഗ്രഹണ സമയത്തു ഭയത്തോടെ മനുഷ്യര്‍ വീടുകള്‍ക്കകത്ത് അടച്ചിരുന്നിരുന്ന ആ കാലം അത്ര വിദൂരമായിരുന്നില്ല. ഇന്നും അത്തരം ധാരണകള്‍ ഒരു പരിധി വരെയെങ്കിലും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

ശാസ്ത്രസാങ്കേതിക വിദ്യകള്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പുരോഗമിക്കുന്ന ഇക്കാലത്തും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങള്‍ വിട്ടുപോയിട്ടില്ല എന്ന വിരോധാഭാസം ആധുനിക കേരളസമൂഹത്തിന്റെ അലട്ടലായി മാറേണ്ടതാണ്. അതിനാല്‍ ഈ സൂര്യഗ്രഹണം നമുക്ക് മുന്‍പില്‍ തുറക്കുന്നത് ഒരു വലിയ സാദ്ധ്യതയാണ്.

ഈ പ്രാപഞ്ചിക പ്രതിഭാസത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ വിദഗ്ധര്‍ പങ്കു വയ്ക്കും. വിദഗ്ധരോട് ചോദ്യങ്ങള്‍ ചോദിച്ചും സംവദിച്ചും ഈ സാദ്ധ്യത എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here