ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു; ജനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുകതന്നെ ചെയ്യും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങള്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് അന്ത്യംകുറിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ്. ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പതിയെ തുടങ്ങിയ പ്രതിഷേധങ്ങള്‍ വലിയ ജനകീയ പ്രക്ഷോഭമായി മാറുന്നു.

സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ലക്ഷക്കണക്കിനാളുകളാണ് ദിവസവും പ്രക്ഷോഭരംഗത്ത് എത്തുന്നത്. വിദ്യാര്‍ഥികളും യുവജനങ്ങളും പ്രകടിപ്പിക്കുന്ന ആവേശവും സമര്‍പ്പണവും ലോകത്തെ അമ്പരപ്പിക്കുന്നു. ഭരണഘടനയും ജനാധിപത്യാവകാശങ്ങളും കാത്തുസൂക്ഷിക്കാന്‍ അത്ര പ്രതിബദ്ധതയോടെയാണ് സമൂഹം നിലകൊള്ളുന്നത്.

ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിലാണ് ബഹുസ്വരതയുടെയും ഉള്‍ക്കൊള്ളലിന്റെയും ജീവിതാനുഭവമായി ഇന്ത്യ രൂപപ്പെട്ടത്. ജനങ്ങള്‍ക്ക് ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശം നല്‍കുന്ന രാജ്യം മതനിരപേക്ഷമായി നിലകൊള്ളുമെന്ന് ഭരണഘടന ഉറപ്പുപറയുന്നു. പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യവും ആത്മാഭിമാനവും അത് കാത്തുസൂക്ഷിക്കുന്നു.

ജനാധിപത്യത്തിന്റെയും തുല്യതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും വിശാല സങ്കല്‍പ്പങ്ങളാണ് ഭരണഘടനാ ശില്‍പ്പികളെ നയിച്ചത്. ബഹുസ്വരതയിലേക്ക് വികസിച്ചുകൊണ്ടേയിരിക്കേണ്ട ഇന്ത്യ എന്ന ആശയമാണ് സംഘപരിവാര്‍ തച്ചുടയ്ക്കാന്‍ നോക്കുന്നത്. ജനാധിപത്യത്തിലെ സാധ്യതകള്‍തന്നെ ഉപയോഗിച്ചാണ് അവര്‍ രാജ്യത്ത് അധികാരത്തിലേറിയതെന്നും മറന്നുകൂടാ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയശേഷം മോഡിയും സംഘവും കൈക്കൊള്ളുന്ന നടപടികള്‍ സാമൂഹ്യജീവിതത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകളെക്കുറിച്ച് ഇന്ന് ജനങ്ങള്‍ ബോധവാന്മാരാണ്. സാമൂഹ്യ അരാജകത്വവും ആള്‍ക്കൂട്ടത്തിന്റെ വിധിതീര്‍പ്പുകളുമാണ് നാട്ടിലാകെ അരങ്ങേറുന്നത്. വിമര്‍ശകരെ ഭരണകൂടം വേട്ടയാടുന്നു. പൊലീസ് ജനങ്ങളെ കടന്നാക്രമിക്കുന്നു. പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശങ്ങള്‍ കേന്ദ്ര ഭരണകക്ഷിയുടെ ദയാവായ്പിന് കീഴിലായിക്കഴിഞ്ഞു.

ജമ്മു കശ്മീരിനെ വിഭജിച്ച് രാജ്യത്തുനിന്ന് ഒറ്റപ്പെടുത്തി ജയിലറയാക്കിയിട്ട് മാസങ്ങളായി. അവിടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും തടങ്കലിലാണ്. ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിശ്ചലം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള ഒരു പ്രദേശത്താണ് ഈ അതിക്രമങ്ങള്‍ തുടരുന്നത്.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി കശ്മീരിനെ വിഭജിച്ചപ്പോള്‍ രാജ്യം നിശ്ശബ്ദമായിരുന്നതാണ് പൗരത്വ ഭേദഗതി നിയമയുമായി വരാന്‍ മോഡി-അമിത് ഷാ സംഘത്തിന് ധൈര്യം നല്‍കിയത്.

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താമെന്ന വിശ്വാസത്തിലായിരുന്നു സംഘപരിവാറും മോഡി സര്‍ക്കാരും. യുപിയിലും കര്‍ണാടകത്തിലും പ്രതിഷേധിക്കുന്നവരെ പൊലീസ് വെടിവച്ചുകൊല്ലാന്‍ തയ്യാറായി. സാമൂഹ്യവിരുദ്ധ സംഘമായാണ് അവിടെ പൊലീസ് പ്രവര്‍ത്തിക്കുന്നത്. പൊലീസിന്റെ കടന്നാക്രമണങ്ങള്‍ വകവയ്ക്കാതെ പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങിയത് മോഡി-അമിത് ഷാ സംഘത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ശക്തിപ്പെടുന്ന ജനകീയ പ്രക്ഷോഭമാണ് ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പറയാന്‍ ഒടുവില്‍ അമിത് ഷായെ നിര്‍ബന്ധിതനാക്കിയത്.

പ്രതിരോധിക്കാന്‍ ഇനിയും മടിച്ചുനിന്നാല്‍ മതനിരപേക്ഷ ഇന്ത്യ നാളെ ഉണ്ടാകില്ലെന്ന് രാജ്യം മനസ്സിലാക്കിക്കഴിഞ്ഞു. അതാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രക്ഷോഭരംഗത്ത് എത്തിക്കുന്നത്. ഒരിക്കലും സമരരംഗത്ത് വരാത്തവര്‍പോലും പ്രതിഷേധത്തില്‍ അണിചേരുന്നു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമൊപ്പം ഡോക്ടര്‍മാരും കലാകാരന്‍മാരും ചലച്ചിത്രപ്രവര്‍ത്തകരും തൊഴിലാളികളും ബുദ്ധിജീവികളുമെല്ലാം രാജ്യത്തിനുവേണ്ടി ഒന്നിക്കുകയാണ്.

പൊലീസിന്റെ ലാത്തിക്കുമുന്നില്‍ അവര്‍ എത്ര സര്‍ഗാത്മകമായാണ് സമരം ചെയ്യുന്നത്. വരൂ.. ഞങ്ങളോടൊപ്പം ചേരൂ… ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിക്കൂടിയാണ് സമരം ചെയ്യുന്നതെന്ന് അടിക്കാന്‍ ലാത്തിയോങ്ങുന്ന പൊലീസിന് പനിനീര്‍ പുഷ്പങ്ങള്‍ നീട്ടി വിദ്യാര്‍ഥികള്‍ പാടുന്നു. ചിത്രം വരച്ച്, പാട്ടുപാടി, കവിത ചൊല്ലി, മുദ്രാവാക്യങ്ങള്‍ വിളിച്ച്, താളം കൊട്ടി… ഇന്ത്യയെ വിട്ടുകൊടുക്കില്ലെന്ന് ജനങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍, സാമൂഹ്യമായ അന്തരങ്ങള്‍, സാമുദായിക വേര്‍തിരിവുകള്‍ എല്ലാം അപ്രസക്തമാകുന്നു. ഗ്രാമ-നഗര ഭേദമില്ലാതെ എല്ലാ സംസ്ഥാനത്തും പ്രതിഷേധങ്ങള്‍ കനക്കുന്നു. എല്ലാവരും രാജ്യത്തിനുവേണ്ടി കൈകോര്‍ക്കുകയാണ്.

ഭരണഘടനയെയും മതനിരപേക്ഷതയെയും പൗരാവകാശങ്ങളെയുംകുറിച്ച് എത്ര തെളിമയോടും ആത്മവിശ്വാസത്തോടുമാണ് യുവാക്കളും വിദ്യാര്‍ഥികളും സംസാരിക്കുന്നത്. മതരാഷ്ട്രത്തിലല്ല മതനിരപേക്ഷ രാഷ്ട്രത്തിലാണ് ഞങ്ങള്‍ക്ക് ജീവിക്കേണ്ടതെന്ന് അവര്‍ ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്തവര്‍പോലും അത് തെറ്റായിപ്പോയെന്ന് തുറന്നുപറഞ്ഞ് സമരത്തില്‍ സജീവമാകുന്നു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പുതുതലമുറ മുന്നോട്ടുവയ്ക്കുന്നത്. വിശാലമായ യോജിപ്പിന്റെ ആഹ്വാനമാണ് അവര്‍ നല്‍കുന്നത്. യുവമനസ്സുകളുടെ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉത്തരവാദിത്തം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം സമൂഹമാകെ അണിചേര്‍ന്ന് പ്രതിരോധിക്കുമ്പോള്‍ ഇന്ത്യയുടെ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുമെന്നുറപ്പാണ്. വെറുപ്പിന്റെ ശക്തികളെ തകര്‍ത്ത് ഇന്ത്യ അതിജീവിക്കുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News