കൂടത്തായി: ആദ്യ കുറ്റപത്രം തയ്യാര്‍; ജോളി ഉള്‍പ്പെടെ നാലു പ്രതികള്‍

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രം തയ്യാറായി.

കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍, ജോളി അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് അന്വേഷണസംഘം ആദ്യ കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നത്.

ജോളി ഉള്‍പ്പെടെ നാലു പ്രതികളാണ് കേസിലുളളത്. സയനൈഡ് ജോളിക്ക് നല്‍കിയ റോയിയുടെ ബന്ധു എം.എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാകും. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് എന്‍ ഐ ടി സ്വദേശി മനോജിനെ കേസില്‍ നാലാം പ്രതിയാക്കിയിട്ടുണ്ട്.

ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. ജോളിയുടെ മക്കളുടേതടക്കമുള്ളവരുടെ രഹസ്യ മൊഴിയും കേസിന് ബലം നല്‍കും. കൊലപാതകത്തില്‍ എം എസ് മാത്യുവിനും പ്രജികുമാറിനും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം ഉന്നത ഉദ്യോഗസ്ഥര്‍ കൂടി കണ്ട ശേഷമാകും കോടതിയില്‍ സമര്‍പ്പിക്കുക. ഇതിന്റെ ഭാഗമായി അന്വേഷണ സംഘത്തലവന്‍ റൂറല്‍ കെ.ജി സൈമണ്‍ ഇന്ന് ഡി ജി പി യെ കാണും. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2011 സെപ്തംബര്‍ 30 നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here