പൗരത്വ ഭേദഗതി: ഗവര്‍ണര്‍ക്കെതിരെ കണ്ണൂരിൽ ചരിത്രകോണ്‍ഗ്രസ്‌ പ്രതിനിധികളുടെ വന്‍ പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ചരിത്രകോൺഗ്രസിന്റെ ഉദ്‌ഘാടന വേദിയിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ നേരെ പ്രതിഷേധം.

ഭരണഘടനയ്‌ക്കനുസരിച്ചാണ്‌ പ്രവർത്തിക്കുന്നതെന്നും രാഷ്‌ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും പറഞ്ഞ്‌ പ്രസംഗം തുടങ്ങിയെങ്കിലും ഗവർണർ രാഷ്‌ട്രീയ വിഷയങ്ങളിൽ പ്രതികരിച്ചതോടെ ചരിത്രകോൺഗ്രസ്‌ പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു.

ജാമിയ മിലിയയിൽ നിന്നെത്തിയ പ്രതിനിധികളടക്കം സിഎഎ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു.

പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഐ എം നേതാക്കൾ ഉൾപ്പടെയുള്ളരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടയുകയായിരുന്നു.

ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.

ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടർന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു.

എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത ചരിത്രകാരൻമാരും വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു.

തുടർന്ന് കയ്യിലുള്ള കടലാസുകളിൽ ‘പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളായി എഴുതി അവർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ഇടപെട്ടത്.

പ്രതിനിധികളെയും വിദ്യാർത്ഥികളെയും ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിലെടുക്കാൻ നീക്കമുണ്ടായെങ്കിലും ഇത് സംഘാടകർ തടയുകയായിരുന്നു.

എന്നാൽ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ല.

കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, എന്നും ഗവർണർ.

കേരളത്തിലെമ്പാടും പല പരിപാടികളിലും പങ്കെടുക്കുന്ന ഗവർണർ തുടർച്ചയായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിക്കുന്നുണ്ടായിരുന്നു.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാർത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെ താക്കീത് നൽകിയിരുന്നു.

നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാൽ നേതാക്കൾ ഉത്തരവാദികളാകുമെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

എന്നാല്‍ പൊലീസിന്‍റെ കണക്കുകൂട്ടലില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന്‍മാരും പ്രതിനിധികളും ഇത്തരത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here