വൃദ്ധസദനത്തില്‍ നിന്ന് വിവാഹമണ്ഡപത്തിലേക്ക്; അറുപതില്‍ ഒന്നിച്ച് ലക്ഷ്മിയമ്മാളും കൊച്ചനിയനും

തൃശ്ശൂര്‍: രാമവര്‍മപുരം ഗവ. വൃദ്ധസദനത്തില്‍നിന്ന് നാദസ്വരമേളമുയര്‍ന്നു. കല്ല്യാണപുടവയും മുല്ലപ്പൂവുമണിഞ്ഞ് ലക്ഷ്മിയമ്മാള്‍ കടന്നെത്തി. വരന്‍ കൊച്ചനിയനെ നേരത്തെ വേദിയിലേക്കാനയച്ചിരുന്നു. അന്തേവാസികള്‍ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താല്‍ വാങ്ങിയ താലിമാല അമ്മാളിന്റെ കഴുത്തില്‍ കൊച്ചനിയന്‍ അണിഞ്ഞു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഇരുവരുടെയും കൈകള്‍ ചേര്‍ത്തുവച്ചു. ഇത് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാര്‍ ഒന്നിക്കുന്ന കേരളത്തിലെ ആദ്യവിവാഹം.

ഇവിടത്തെ താമസക്കാരായ കൊച്ചനിയന്‍ (67), ലക്ഷ്മിയമ്മാള്‍ (66) എന്നിവരാണ് ശനിയാഴ്ച രാവിലെ 11ന് വിവാഹിതരായാത്. തൃശൂര്‍ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യര്‍ സ്വാമിയായിരുന്നു ഭര്‍ത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്‍. ദിവസും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെയും കൊച്ചനിയന്‍ കാണാറുണ്ട്. സൗഹൃദത്തെതുടര്‍ന്ന് പിന്നീട് നാഗസ്വരം വായനനിര്‍ത്തി കൊച്ചനിയന്‍ സ്വാമിയുടെ പാചകസഹായിയായിമാറി.

20വര്‍ഷംമുമ്പ് കൃഷ്ണസ്വാമി മരണപ്പെട്ടു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷംമുമ്പാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തിയത്. കൊച്ചനിയന്‍ അമ്മാളെ കാണനെത്താറുണ്ട്. ഇതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. ഇവിടെവച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടുമാസംമുമ്പാണ് രാമവര്‍മപുരത്ത് എത്തിച്ചത്.

വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്ക് പരസ്പരം ഇഷ്ടമാണെങ്കില്‍ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നല്‍കിയിരുന്നു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജുഭാസ്‌കറിന്റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ചേര്‍ന്ന വൃദ്ധസദനംസൂപ്രണ്ടുമാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ദമ്പതികള്‍ക്ക് താമസിക്കാന്‍ കപ്പിള്‍ റൂം വേണമെന്നും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം കേരളത്തില്‍ നടക്കുന്ന ആദ്യവിവാഹമാണ് രാമവര്‍മപുരം വ്യദ്ധസദനത്തില്‍ യാഥാര്‍ഥ്യമായത്.

മേയര്‍ അജിതാവിജയന്റെ നേതൃത്വത്തില്‍ തിരുവാതിരകളിയും ഗായകന്‍ സന്നിദാനന്ദന്റെ പാട്ടും സമ്മാനമായി. വന്നെത്തിയവര്‍ക്കെല്ലാം വിവാഹസദ്യയും ഒരുക്കിയിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. വി കെ സുരേഷ്‌കുമാര്‍ വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, വൃദ്ധസദനം സൂപ്രണ്ട് വി ജി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം.

ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്, കൗണ്‍സിലര്‍മാരായ ശാന്ത അപ്പു, രജനി വിജു തുടങ്ങിയവര്‍ ഉള്‍പ്പടെ നിരവധിപേര്‍ വിവാഹാശംസകളും സ്‌നേഹോപഹാരങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ സദനത്തില്‍ വന്നെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here