മോദിയുടെ ഇന്ത്യയില്‍ ഞാന്‍ പൗരനല്ലായിരിക്കും’; താന്‍ ഇന്ത്യക്കാരി തന്നെയാണെന്ന് അഡ്വ. ഇന്ദിര ജയ്സിംഗ്

“എന്റെ കുടുംബം പാക്കിസ്ഥാനില്‍ നിന്നും വന്നതാണ്. മോദിയുടെ പുതിയ ഇന്ത്യയില്‍ ഞാന്‍ പൗരനല്ലായിരിക്കും എന്നാല്‍ ഇവിടെ ജനിച്ചു വളര്‍ന്ന ഞാന്‍ ഇന്ത്യക്കാരി തന്നെയാണെന്ന് അഡ്വ. ഇന്ദിര ജയ്സിംഗ്”. ഓള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ 13-ാം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി മതേതര ഇന്ത്യയും പൗരത്വ ഭേദഗതി നിയമത്തിന്റെ അനന്തര ഫലങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭരണകൂടം ഒരു വിഭാഗം ആളുകളെ മാത്രമേ കാണുന്നുള്ളൂ, മറ്റൊരു വിഭാഗം ജനങ്ങളെ പരിഗണിക്കുന്നേയില്ല. ഇന്ത്യ ഒരു മതരാഷ്ട്രമല്ല. എന്നാല്‍ എങ്ങനെ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് പറയാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചു ഇന്ന് ഭരണഘടനയും നിയമങ്ങളുടെ നിര്‍വചങ്ങളും പൊളിച്ചു എഴുതപ്പെടുകയാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടന മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് ബി.ജെ.പി ഭരണം. ഇതൊരു മതവിഭാഗക്കാരുടെ മാത്രം ഒരു പ്രശ്‌നമല്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് മോഡറേറ്ററായ പി. രാജീവ് അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനമായി ഭരണഘടനാ വിരുദ്ധമാണ്.

രാജ്യമിന്ന് തൊഴിലില്ലായ്മ, വിലകയറ്റം, പട്ടിണി തുടങ്ങിയ വലിയ പ്രതിസന്ധികളിലാണ് എന്നാല്‍ ഇതൊന്നും കാണാത്ത ഭരണകൂടം മറ്റെന്തൊക്കെയോ കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുകയാണ്. ഇന്ത്യയിലെ ജനങ്ങളുടെ കണ്ണുകളില്‍ നിന്നും സത്യത്തെ മറച്ചു വെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ടീസ്റ്റ സെറ്റല്‍വാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here