ചലചിത്രതാരം കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോർട്ട്. മരണകാരണം ചൈൽഡ് സി സിറോസിസ് ആണെന്നാണ് റിപ്പോർട്ടിൽ. അമിത മദ്യപാനംമൂലമാണ് കരൾരോഗമുണ്ടായത്.
രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോൾ അപകടകരമായ അളവിലുള്ളതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 35 പേജുള്ള സിബിഐ റിപ്പോർട്ട് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു.
2016 മാർച്ച് ആറിനാണ് കലാഭവൻമണി മരിച്ചത്. 2017ൽ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്.
മണിയുടെ വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരൾ രോഗം ബാധിച്ചതിനാൽ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അതാണ് മരണത്തിലേക്ക് നയിച്ചതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന വിഷാംശം സംബന്ധിച്ച് പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തി റിപ്പോർട്ട് സിബിഐക്ക് കൈമാറിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here