നിറഞ്ഞ് കവിഞ്ഞ് മെട്രോ ; 2019ല്‍ 41 ലക്ഷം അധിക യാത്രക്കാര്‍

കൊച്ചി: 2019ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. 1,65,99,020 പേരാണ് കഴിഞ്ഞവര്‍ഷം മെട്രോയില്‍ യാത്രചെയ്തത്. 2018നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വര്‍ധന ഉണ്ടായതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. 2018ല്‍ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. 2019ല്‍ 41 ലക്ഷംപേര്‍ കൂടി.

2019 സെപ്തംബര്‍ മൂന്നുവരെ 88,83,184 പേര്‍ മെട്രോയില്‍ യാത്രചെയ്തു. മഹാരാജാസ് സ്റ്റേഷനില്‍നിന്ന് തൈക്കൂടത്തേക്ക് സര്‍വീസ് നീട്ടിയ സെപ്തംബര്‍ നാലുമുതല്‍ ഡിസംബര്‍ 30 വരെ 77,14,836 പേര്‍ മെട്രോ യാത്രയ്ക്കെത്തി.

നിലവില്‍ പ്രതിദിനം ശരാശരി 65,000 പേരാണ് യാത്ര ചെയ്യുന്നത്. വാരാന്ത്യങ്ങളില്‍ ഇത് 68,000 വരെ എത്തുന്നു. ഒറ്റദിവസത്തെ മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നതും പോയവര്‍ഷത്തിലാണ്. സെപ്തംബര്‍ 12ന് 1,01,983 പേര്‍ മെട്രോയില്‍ സഞ്ചരിച്ചു.

പോയവര്‍ഷം കൊച്ചി മെട്രോയ്ക്ക് അഭിമാനംനിറഞ്ഞ വര്‍ഷമാണെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ്‌കുമാര്‍ ശര്‍മ പറഞ്ഞു. മെട്രോയുടെ രണ്ടാം ഘട്ടത്തിന് 2020ല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തൈക്കൂടം-പേട്ട പാത ഈവര്‍ഷം മാര്‍ച്ചിലും രാജ്യത്തെ ആദ്യ ജലമെട്രോ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും എംഡി അറിയിച്ചു.

പുതുവത്സരം പ്രമാണിച്ച് ചൊവ്വാഴ്ച കൊച്ചി മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരിക്കും ആലുവയില്‍ നിന്നും തൈക്കൂടത്തുനിന്നും അവസാന ട്രെയിന്‍ പുറപ്പെടുക. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നായിരിക്കും ഇരുഭാഗത്തുനിന്നുമുള്ള അവസാന സര്‍വീസ്. ഇതിനുപുറമെ 4, 5 തീയതികളിലെ സര്‍വീസ് സമയവും നീട്ടിയിട്ടുണ്ട്. ആലുവയില്‍നിന്ന് രാത്രി 11.10നും തൈക്കൂടത്തുനിന്ന് രാത്രി 11നുമായിരിക്കും അവസാന ട്രെയിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News