പാലാരിവട്ടം പാലം അഴിമതിക്കേസ്; അന്വേഷണം അന്തിമ ഘട്ടത്തിൽ

പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിൽ.ഗവർണർ വിജിലൻസ് ഡയറക്ടറുമായും ഐ ജിയുമായി ചർച്ച നടത്തി. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷയിൽ തീരുമാനമെടക്കുന്നതിനു മുമ്പാണ് നടപടി. അഡ്വക്കറ്റ് ജനറലിനോടും ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുകുന്നു എന്നാണ് പുതിയ സംഭവവികാസങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള വിജിലന്‍സിന്‍റെ കത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് നിര്‍ണ്ണായക നീക്കങ്ങളാണ് ഗവര്‍ണറില്‍ നിന്നുണ്ടായിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടറേയും ഐജിയേയും വിളിച്ചുവരുത്തിയ ഗവര്‍ണര്‍ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള തെളിവുകളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയെന്നാണ് വിവരം.

ഇതെത്തുടര്‍ന്ന് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശവും തേടുകയായിരുന്നു. കൂടിക്കാ‍ഴ്ച്ചക്കായി എജിയോട് രാജ് ഭവനില്‍ നേരിട്ടെത്താനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കൂടിക്കാ‍ഴ്ച്ചക്ക് ശേഷം ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം ഇബ്രാഹിംകുഞ്ഞിന് ഏറെ നിര്‍ണ്ണായകമാണ്.

പാലം അ‍ഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് ബോധ്യപ്പെട്ട വിജിലന്‍സിന് ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായ തെളിവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ മന്ത്രിയും എം എല്‍ എ യുമായ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അ‍ഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ പ്രകാരം ഗവര്‍ണറുടെ അനുമതി വേണം.

ഈ സാഹചര്യത്തിലാണ് വിജിലന്‍സ് പ്രോസിക്യൂഷന്‍ അനുമതി തേടി നേരത്തെ കത്തയച്ചത്.അതേ സമയം എഫ് ഐ ആറില്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ള RBDCK മുന്‍ എം ഡി APM മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചതായാണ് വിവരം.

മുഹമ്മദ് ഹനീഷ് എം ഡിയായിരുന്ന കാലത്താണ് പാലം നിര്‍മ്മാണത്തിനായി മൊബിലൈസേഷന്‍ അഡ്വാന്‍സിനായി പൊതുമാരാമത്ത് വകുപ്പിലേക്ക് ശുപാര്‍ശ കത്തയച്ചത്. ഈ തുകയുപയോഗിച്ച് അ‍ഴിമതി നടത്തിയെന്നാണ് കണ്ടെത്തല്‍. നേരത്തെ മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ചില കാര്യങ്ങളില്‍ അവ്യക്തത തുടരുന്നതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here