ഗവര്‍ണര്‍ നടത്തുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളെന്ന് കോടിയേരി; ”ഏര്‍പ്പെട്ടിരിക്കുന്നത് തരംതാണ രാഷ്ട്രീയക്കളിയില്‍; അതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍എസ്എസുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം”

തിരുവനന്തപുരം: ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു. ഏതു നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിനു കഴിയുമോ? അതേപോലെ, ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്നും വ്യക്തമാക്കാമോ? ഇതു രണ്ടും അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അന്നും ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നു.

അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവര്‍ണര്‍ പദവിയിലിരുന്നു കൊണ്ട് ആരിഫ് മുഹമ്മദ്ഖാന്‍ കാഴ്ചവച്ചിരിക്കുന്നത്. തരംതാണ രാഷ്ട്രീയക്കളിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍.എസ്.എസ്സുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം.

അരുണാചല്‍ കേസില്‍ 2016ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍ ഗവര്‍ണര്‍ ഒന്നു വായിച്ചാല്‍ നന്നായിരുന്നു. നിയമസഭയുടെ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല? എന്നാണ് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വിധിച്ചത്. ജസ്റ്റിസുമാരായ ജഗദീഷ്സിംഗ് ഖേഹര്‍, പിനാകി ചന്ദ്രഘോഷ്, എന്‍.വി. രമണ, ദീപക് മിശ്ര, മദന്‍ .ബി. ലോകൂര്‍ എന്നിവര്‍ ഏകകണ്ഠമായാണ് ആ വിധി പറഞ്ഞത്.

ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ ‘സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷന്‍’ കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News