ഹര്‍ജി തള്ളിയതിന് പിന്നാലെ ദിലീപിന് വീണ്ടും തിരിച്ചടി; കോടതിക്ക് അതൃപ്തി, ചോദ്യങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ ദിലീപിന് വീണ്ടും തിരിച്ചടി.

കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ദിലീപിന്റെ നടപടിയില്‍ കോടതി അതൃപ്തി അറിയിച്ചു. ഹര്‍ജി തള്ളിയ ഉത്തരവിനിടെയാണ് കോടതി അതൃപ്തി വ്യക്തമാക്കിയത്.

തിങ്കളാഴ്ച കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. അതേദിവസം പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തുകയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും.

തന്നെ പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ പ്രധാന വാദം. അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും ദിലീപ് വാദിച്ചു. എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ദിലീപിനെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിലുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ വാദം ശരിവെച്ച കോടതി ദിലീപ് വിചാരണനേരിടണമെന്ന് ഉത്തരവിടുകയായിരുന്നു. വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ പത്ത് ദിവസം നല്‍കണമെന്ന് ദിലീപിനു വേണ്ടി അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. കൂടാതെ കുറ്റം ചുമത്തല്‍ നടപടികള്‍ക്കായി ദിലീപ് ഉള്‍പ്പടെ മുഴുവന്‍ പ്രതികളോടും മറ്റന്നാള്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു. കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ വിചാരണക്കുള്ള തിയ്യതി കോടതി തീരുമാനിക്കും.

അതേ സമയം, വിചാരണക്കോടതി ഉത്തരവിനെതിരെ മറ്റന്നാള്‍തെന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News