മരടില്‍ സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ജനുവരി 11ന് രാവിലെ 9 മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. മരടില്‍ നിന്ന് 2000 ത്തോളം പേരെ മാറ്റി പാര്‍പ്പിക്കും. പൊളിക്കുന്ന ഫ്ലാറ്റിന്റെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. സ്ഫോടനത്തിന് മുന്‍പ് ഗതാഗത നിയന്ത്രണമുണ്ടാകും. പൊളിക്കല്‍ സമയത്ത് മരടില്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. ഫ്ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച്ച മോക് ഡ്രില്‍ സംഘടിപ്പിക്കും.
സ്ഫോടനം നടക്കുന്ന ദിവസം ഫ്ളാറ്റുകള്‍ പൊളിക്കുന്നത് കാണാനായി ജനങ്ങള്‍ക്ക് അവസരം നൽകും. ഇതിനായി പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും.പൊലീസ്, ഫയർഫോഴ്സ്, മറൈൻ വിഭാഗങ്ങൾ സുരക്ഷയൊരുക്കും. സ്ഫോടനത്തിന് 30 മിനിറ്റ് മുമ്പേ സമീപ റോഡുകളിൽ ഗതാഗതം നിയന്ത്രിക്കും. ദേശീയപാതയിൽ കുണ്ടന്നൂർ ഭാഗത്തും ഗതാഗത നിയന്ത്രണം ഉണ്ടാകും.
സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ 19 നിലകളുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ ശനിയാഴ്ച മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയിരുന്നു. എച്ച്‌ടുഒ ഫ്ലാറ്റിൽ 11ന് പകൽ 11നാണ് സ്ഫോടനം. 11 സെക്കൻഡിനുള്ളിൽ 10,000 ടണ്ണിലേറെ ഭാരമുള്ള കെട്ടിടം പൂർണമായും നിലംപതിക്കും.
36 ഡിഗ്രി ചരിഞ്ഞ് മുൻവശത്തേക്കാണ് ഫ്ലാറ്റ് വീഴ്‌ത്തുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ സ്‌ഫോടകവസ്‌തുക്കളാണ് ഉപയോഗിക്കുന്നത്. മുംബൈയിൽനിന്നുള്ള എഡിഫൈസ് എൻജിനിയറിങ് കമ്പനി ആഫ്രിക്കയിൽനിന്നുള്ള ജറ്റ് ഡിമോളിഷനുമായി ചേർന്നാണ് എച്ച്‌ടുഒ പൊളിക്കുന്നത്. 19 നിലയുള്ള ഫ്ലാറ്റിന് 50 മീറ്ററിലധികം ഉയരമുണ്ട്. 90 അപ്പാർട്ടുമെന്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഏറ്റവും താഴത്തെ നില, 1, 4,10,15 എന്നീ നിലകളിലാണ് സ്‌ഫോടകവസ്‌തുക്കൾ നിറയ്‌ക്കുന്നത്. ഇതിനായി ഈ നിലകളിലാകെ 1471 ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പാലത്തിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോഴുള്ള പ്രകമ്പനത്തേക്കാൾ കുറവായിരിക്കും സ്‌ഫോടനസമയത്തെ പ്രകമ്പനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here