യുദ്ധ മുന്നറിയിപ്പ്; ഇറാനില്‍ ചുവന്ന പാതക ഉയര്‍ന്നു; ഇറാന്റെ 52 സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ്; ആശങ്കയില്‍ ലോകരാഷ്ട്രങ്ങള്‍

ടെഹ്‌റന്‍: യുദ്ധ മുന്നറിയിപ്പുമായി, ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു.

അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ സേനാവിഭാഗം മേധാവി ഖാസിം സുലൈമാനിയുടെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങിലാണ് ചുവന്ന കൊടി ഉയര്‍ത്തിയത്. ഇറാന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടി ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പിന് ശേഷമാണ് കൊടി ഉയര്‍ന്നതെന്നും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷിയാ പാരമ്പര്യമനുസരിച്ച് അന്യായമായി ചൊരിഞ്ഞ രക്തത്തെ പ്രതീകവല്‍ക്കരിക്കുന്ന ചുവന്ന കൊടികള്‍, പ്രതികാരം ചെയ്യാനുള്ള ആഹ്വാനമായാണ് കണക്കാക്കുന്നത്.

ഇതിനിടെ, ഇറാന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ ഇറാന്റെ 52 സാംസ്‌കാരിക കേന്ദ്രങ്ങള്‍ തിരിച്ചാക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ആക്രമണം അതിവേഗത്തിലും അതിശക്തവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും ആക്രമണമുണ്ടായി. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപമാണ് ശനിയാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു.

യുഎസ് എംബസി, ബലാദ് എയര്‍ ഫോഴ്സ് ബേസ് ക്യാമ്പ് എന്നിവയ്ക്ക് സമീപമായിരുന്നു റോക്കറ്റ് ആക്രമണുണ്ടായത്. അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണിലെ സെലിബ്രേഷന്‍ സ്‌ക്വയര്‍, ജാഡ്രിയ എന്നിവിടങ്ങളിലാണ് റോക്കറ്റുകള്‍ പതിച്ചതെന്നാണ് വിവരം. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന സൈനിക താവളമാണ് ബലാദിലെ ബേസ് ക്യാമ്പ്.

നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദേശരാജ്യങ്ങളുടെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഗ്രീന്‍സോണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News