ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമെന്ന് യെച്ചൂരി; മോദി സര്‍ക്കാരിന് ജെഎന്‍യുവിനോടുള്ള ശത്രുത പ്രശസ്തം; ആര്‍എസ്എസ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് നേതാക്കള്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്ന കാര്യമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അധികാരത്തിലുള്ളവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണിതെന്നും ജെഎന്‍യു ഹിന്ദുത്വ രാഷ്ട്രീയത്തിന് നേരെ തീര്‍ക്കുന്ന പ്രതിരോധമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന് ജെഎന്‍യുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോള്‍ ഗേറ്റിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു ദില്ലി പൊലീസെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതൊരു സര്‍ക്കാര്‍ പിന്തുണയോടെ സംഘര്‍ഷമാണോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, 50ഓളം അക്രമികള്‍ ഇപ്പോഴും സര്‍വ്വകലാശാലയ്ക്ക് അകത്ത് നില്‍ക്കുകയാണെന്നും ഇവരെ തടയാനോ തങ്ങളെ സഹായിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാന്‍ ദില്ലി സര്‍ക്കാര്‍ ആംബുലന്‍സുകള്‍ അയച്ചു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

ക്യാമ്പസിലെ എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്ന് എത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുമാണ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചത്.

ഫീസ് വര്‍ധനവിനെതിരെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു സംഘപരിവാറിന്റെ ആക്രമണം. ക്യാമ്പസിന്റെ നാലു ഗേറ്റുകളും പൂട്ടിയിട്ടായിരുന്നു ആക്രമണം. വനിതാ ഹോസ്റ്റലിന്റെ ഉള്ളില്‍ കയറിയുമായിരുന്നു സംഘപരിവാര്‍ ഗുണ്ടായിസം.

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയും രജിസ്ട്രേഷന്‍ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള സമരത്തിനിടെയാണ് ഇരുമ്പുവടികള്‍ കൊണ്ട് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില വിദ്യാര്‍ത്ഥികള്‍ എയിംസ് ട്രോമ സെന്ററിലാണ്. പ്രൊഫ.വികാസ് ബാജ്പേയി ഇവര്‍ക്കൊപ്പമുണ്ട്. മൂന്ന് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റതായി ജെഎന്‍യു വിദ്യാര്‍ത്ഥിനി അപേക്ഷ പ്രിയദര്‍ശിനി പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച അധ്യാപകരെയും എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതിയുണ്ട്.

എബിവിപിക്കാരുടെ അതിക്രമം പൊലീസും സെക്യൂരിറ്റി ഗാര്‍ഡുകളും നോക്കിനില്‍ക്കെയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News