കേരളത്തിന് പ്രളയ സഹായം നിഷേധിച്ചതിന് പിന്നാലെ കേന്ദ്രത്തിന്റെ പ്രതികാര നടപടിയും; പ്രളയകാലത്ത് നല്‍കിയ അരിക്ക് പണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്റെ കത്ത്

കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ പ്രതികാര നടപടി തുടരുന്നു. 2018 പ്രളയ സമയത്ത് സംസ്ഥാനത്തിന് നൽകിയ അരിക്ക് പണം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്തയച്ചു.

205.81 കോടി രൂപ നൽകണമെന്നാണ് ആവശ്യം. പ്രളയ സഹായം നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ കേന്ദ്ര നടപടി. കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു.

89540 മെട്രിക് ടൺ അരിയാണ് 2018ലെ പ്രളയ സമയത്ത് കേരളത്തിന് കേന്ദ്ര സർക്കാർ നൽകിയത്. ഇതിനു‍ള്ള തുകയായി 205.81 കോടി രൂപ എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, റവന്യു പ്രിൻസിപ്പൾ സെക്രട്ടറി, സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് എന്നിവർക്കായി അയച്ച് കത്തിൽ ആവശ്യപ്പെട്ടത്.

തുക ഈടാക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി തരണമെന്ന് കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതും കേന്ദ്രം പരിഗണിച്ചില്ല. കൂടാതെ 2018ലെ പ്രളയ സഹായമായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത് 2904 കോടി രൂപയാണ്.

ഇതിൽ 200 കോടി രൂപ ഹെലികോപ്ടർ വാടകയായി തിരികെ ഈടാക്കി. പ്രളയ സമയത്ത് നൽകിയ പാൽ ഉൽപ്പന്നങ്ങളൾക്കായി നാഫേഡ് മുഖേന 50 കോടി തുടർന്ന് ഈടാക്കി.

അതിനു പിന്നാലെയാണ് ഇപ്പോൾ അരിയിലൂടെ 205.81 കോടി ഈടാക്കാനുള്ള കേന്ദ്രം നീക്കം. ഇതിലൂടെ കേരളത്തിന് നൽകിയതിൽ 450 കോടിയോളം രൂപ കേന്ദ്രം തന്നെ തിരികെ ഈടാക്കുന്ന സ്ഥിതിയാണ്.

കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവും ശക്തിപ്പെടുകയാണ്. കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു.

ഏഴു സംസ്‌ഥാനങ്ങള്‍ക്ക്‌ 5908 കോടി രൂപ അനുവദിച്ചപ്പോള്‍, കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന്‌ ഒരു ന്യായീകരണവുമില്ല.

ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദുരിതാശ്വാസ സമിതി യോഗമാണ്‌ കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന്‌ തീരുമാനിച്ചത്‌. കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ വൈരാഗ്യമാണ്‌ ഇതിന്‌ അമിത്‌ ഷായെ പ്രേരിപ്പിച്ചതെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here