കണ്ണൂരിൽ ഒന്നര കോടി രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ. നീലേശ്വരത്ത് വച്ച്
വഴി യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം പിടികൂടി പരിശോധിച്ചപ്പോഴാണ് കുഴൽപ്പണം കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനത്തിൽ സ്വർണം കടത്തുന്നു എന്ന് കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം വിശദമായി പരിശോധിച്ചത്.
ജാർഖണ്ഡ് രജിസ്ട്രേഷനുള്ള വാഹനം പുലർച്ചെ 5.30 ന് നീലേശ്വരത്ത് വെച്ച് വ്യാപാരി ഇടിച്ചിട്ട് നിർത്താതെ പോയി. പച്ചക്കറി വ്യാപാരിയായ തമ്പാൻ(61) തൽക്ഷണം മരിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ അപകടമുണ്ടാക്കിയ വാഹനത്തിൻറെ ഹെഡ് ലൈറ്റിന്റെ ഒരു ഭാഗം കണ്ടെത്തി. ഇത് ഹ്യൂണ്ടായ് ക്രറ്റ എന്ന വാഹനത്തിൻറെ ആണെന്ന് മനസ്സിലാക്കിയ പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും വിവരം നൽകി.
ഇതിൻറെ അടിസ്ഥാനത്തിൽ വളപട്ടണം പാലത്തിനു സമീപം വെച്ച് വളപട്ടണം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.ഇതേസമയം തന്നെയാണ് ചെറുവത്തൂരിൽ അപകടമുണ്ടാക്കിയ വാഹനത്തിൽ സ്വർണം കടത്തുന്നുണ്ട് എന്നുള്ള രഹസ്യവിവരം കസ്റ്റംസിനു ലഭിക്കുന്നത്.
വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചപ്പോൾ സ്വർണ്ണത്തിന് പകരം കണ്ടെത്തിയത് ഒന്നരക്കോടി രൂപയുടെ കുഴൽപ്പണം. വാഹനത്തിന്റെ ഇന്ധന ടാങ്കിന് ഒപ്പം രഹസ്യ അറ ഉണ്ടാക്കിയതാണ് കുഴൽപ്പണം സൂക്ഷിച്ചത്.
മഹാരാഷ്ട്ര സ്വദേശികളായ സാഗർ, കിഷോർ എന്നിവരാണ് പിടിയിലായത്. ഇവർക്ക് പിന്നിൽ അന്തർസംസ്ഥാന കുഴൽപണ സംഘ ഉണ്ടെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here