പി ജയരാജന് വധഭീഷണി; കോടതിയില്‍ മാപ്പ് പറഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

മലപ്പുറം: സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ മജിസ്ട്രേറ്റിന് മുന്നില്‍വച്ച് മാപ്പുപറഞ്ഞു.

എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു (55)ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍വെച്ച് പി ജയരാജനോട് മാപ്പ് അപേക്ഷിച്ചത്.

തെറ്റു പറ്റിപോയതാണെന്നും പൊറുക്കണമെന്നും ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞു. തെറ്റ് മനസിലാക്കി ആത്മാര്‍ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരജാന്‍ കോടതിയെ അറിയിച്ചു.

2016 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്ത് ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ സിപിഐഎം സംഘടിപ്പിച്ച പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനം നോക്കി കാണുന്ന പടം പി ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. നിന്റെ പടവും ഒരുനാള്‍ അഴീക്കോടന്‍ ഓഫീസില്‍ തൂങ്ങും എന്നായിരുന്നു ഇയാളുടെ കമന്റ്.

ഇതിനെതിരെ പി ജയരാജന്‍ ഡിജിപി മുമ്പാകെ പരാതി നല്‍കിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് തപാലിലും ജയരാജന് വധഭീഷണി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ എടവണ്ണ പൊലീസിനോട് കേസ് രജിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here