ഒന്നിച്ചു നീങ്ങാം; തീവ്രവാദശക്തികളേയും വര്‍ഗീയശക്തികളേയും ഒഴിവാക്കി വേണം പ്രക്ഷോഭം, യോജിച്ച സമരത്തിനു മുന്നില്‍ കേന്ദ്രത്തിന് തല കുനിക്കേണ്ടി വരും: മുഖ്യമന്ത്രിയുടെ ആഹ്വാനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മനസ്സോടെ ഒറ്റക്കെട്ടായ സമരമാണ് ആവശ്യമെന്ന് മുഖൃമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള സമരത്തിലൂടെ കേന്ദ്രം കൊണ്ടുവന്ന നിയമത്തെ റദ്ദ് ചെയ്യിക്കാന്‍ കഴിയും. വിഷയത്തില്‍ ഒറ്റക്കുള്ള സമരം ഗുണം ചെയ്യില്ല.

പൗരത്വനിയമത്തിനെതിരെ ഒന്നിച്ച് സത്യഗ്രഹം നടത്തിയത് രാജ്യമാകെ ശ്രദ്ധിച്ചു. തുടര്‍ന്ന് നിയമസഭ പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത് മാതൃകയായി. എന്നാല്‍ തുടര്‍ന്നുള്ള ഒറ്റകെട്ടായ സമരത്തെ കുറിച്ച് ആലോചിക്കാന്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ കാരണം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ തുടരാം. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ ഒരു മനസ്സോടെ നില്‍ക്കാന്‍ തയ്യാറാവണം. അതേസമയം ഈ ഐക്യത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്. തീവ്രവാദ ശക്തികളെയും വര്‍ഗ്ഗീയെ ശക്തികളെയു അടുപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന സംരക്ഷണ സമിതി എറണാകുളം മറ്റെന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യന്ത്രി.

രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുന്ന പ്രക്ഷോഭങ്ങളെ തല്ലിയൊതുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലെന്ന പൊലെ യുവതയുടെ ചെറുത്ത് നില്‍പാണ് രാജ്യത്തുടനീളം കാണുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള കാമ്പസുകളില്‍ പ്രക്ഷോഭം തിളച്ചുമറിയുകയാണ്. അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരും. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കണ്ടത് അതാണ്.

മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. വ്യക്തമായ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. ഭരണഘടനയോടും മതനിരപേക്ഷതയോടും ഒരു പ്രതിബന്ധതയുമില്ലാത്താവരാണ് ആര്‍എസ്എസുകാര്‍. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ പിന്‍ഗാമികളാണ് ആര്‍എസ്എസുകാര്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിന്.

സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്ത് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോഴും ധീരരായ സ്വാതന്ത്ര്യസമര പോരാളികള്‍ ജീവന്‍കൊടുത്ത പോരാടിയ ചരിത്രമുണ്ട്. ആ സ്വാതന്ത്ര്യ സമര പോരാളികളില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. ഏറനാട്ടിലെ കര്‍ഷകര്‍ നടത്തിയ സമരത്തെ മലബാര്‍ കലാപമെന്ന് മുദ്രകുത്തി ജയിലിടച്ചത് സാധാരണ മുസ്ലീംസമുദായക്കാരെയായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അത്യന്തം ധീരതയോടെയാണ് മരണം ഏറ്റുവാങ്ങിയത് . ഇത്തരത്തില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവരുടെ പിന്‍മുറക്കാര്‍ ഇന്നും ആന്തമാനില്‍ കഴിയുന്നുണ്ട്.

ജര്‍മ്മിനിയിലെ ഹിറ്റ്ലറുടെ മാതൃകയില്‍ ശത്രുക്കളെ നേരിടണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ലോകമാകെ ഹിറ്റ്ലറെ തള്ളി. ലോകജനതക്കാകെ അനഭിമതനായി. ആ ഹിറ്റ്ലറെയാണ് ആര്‍ എസ്എസ് പിന്തുടരുന്നത്.

ആര്‍എസ്എസിന്റെ ഈ നടപടി ഒറ്റപ്പെട്ടതല്ല. ബിജെപി അധികാത്തില്‍ വന്നയുടന്‍ ഘര്‍വാപ്പസി എന്ന് പറഞ്ഞ് കുറെ മതപരിവര്‍ത്തനം നടത്താന്‍ നോക്കി. മുത്തലാഖ് എന്ന പേരില്‍ മുസ്ലീം സമുദായത്തിന് എതിരെ തിരിഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസുകള്‍ സിവില്‍ കേസാണ് സാധാരണ എടുക്കാറ്. മുത്തലാക്കില്‍ മാത്രം ക്രിമിനല്‍ കേസാണ്. മുസ്ലീം സമുദായത്തിന് എതിരായ നീക്കമാണ് ഇത്. കടുത്ത ശത്രുതാപരമായ നിലപാടാണ് ഇത്.

രാജ്യത്തിന്റെ മതനിരപേക്ഷതയോ ഭരണഘടനയോ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. മതാധിഷഠിത രാഷ്ട്രമാണ് ആര്‍എസ്എസ് ലക്ഷ്യം. ഇതിനെതിരായ മതനിരപേക്ഷ ഇന്ത്യ നടത്തുന്ന ചെറുത്ത്നില്‍പ്പാണ് രാജ്യത്തുടനീളം ഉയര്‍ന്നിരിക്കുന്ന പ്രക്ഷോഭമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ച് ഹിന്ദുരാഷ്ട്രമെന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹമുയര്‍ത്തുന്ന പ്രതിരോധത്തിന്റെ പരിഛേദമായി മാറി ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച മഹാ സമ്മേളനം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കരിനിയമത്തിനെതിരെ ജാതി, മത ഭേദമന്യേ മറൈന്‍ഡ്രൈവില്‍ ഒത്തുചേര്‍ന്ന ലക്ഷംപേര്‍ നെഞ്ചേറ്റിയത് എല്ലാവരുടെയും ഇന്ത്യയെന്ന വലിയ സ്വപ്നം.

എണ്ണമറ്റ ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള മറൈന്‍ഡ്രൈവ് മൈതാനം അഭൂതപൂര്‍വ്വമായ ജനാവലിക്കാണ് വെള്ളിയാഴ്ച വേദിയായത്. ജില്ലയിലെമ്പാടും നിന്ന് മുഖ്യമന്ത്രിയെ ശ്രവിക്കാന്‍ ജനക്കൂട്ടം ഒഴുകിയെത്തി. പൗരത്വ നിയമവും അതിന്റെ ഭാഗമായ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പകര്‍ന്ന ആവേശത്തിന്റെ ഉണര്‍വ്വിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News