നിയമലംഘനത്തിന്റെ സൗധങ്ങള്‍ ഓരോന്നായി തകരുമ്പോള്‍ സാങ്കേതിക വിദഗ്ധതയുടെ സൂക്ഷമതയും കൃത്യതയും എടുത്തുപറയേണ്ട കാഴ്ചയ്ക്കാണ് രണ്ട് ദിവസമായി കേരളം സാക്ഷ്യം വഹിച്ചത്.
ശനിയാഴ്ച തകര്‍ത്ത രണ്ട് ഫ്ളാറ്റുകളും കൃത്യമായി ആസൂത്രണം ചെയ്ത വിധത്തില്‍ മണ്ണോട് ചേര്‍ന്നപ്പോള്‍, ഞായറാഴ്ച രാവിലെ 11.03ന് തകര്‍ത്ത മൂന്നാമത്തെ ഏറ്റവും വലിയ ഫ്ളാറ്റായ ജയ്ന്‍ കോറല്‍കോവും മണ്ണടിഞ്ഞത് ഒരു തരി അവശിഷ്ടം പോലും കായലില്‍ വീഴാതെ.
അവശിഷ്ടങ്ങള്‍ കായലില്‍ വീഴില്ലെന്ന് സാങ്കേതിക വിദഗ്ധര്‍ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ അത് പൂര്‍ണമായി ശരിവയ്ക്കുകയാണ് ജയ്ന്‍ കോറല്‍കോവിന്റെ തകര്‍ക്കല്‍. കായലിന്റെ തൊട്ടരികെ നില്‍ക്കുന്ന ഫ്ളാറ്റായിട്ടുകൂടി അവശിഷ്ടങ്ങള്‍ ഒന്നും കായലിലേക്ക് വീഴാതെ നിന്നനില്‍പ്പില്‍ താഴേക്ക് പതിച്ചു.
128 അപാര്‍ട്ടുമെന്റുകളുള്ള ഏറ്റവും വലിയ ഫ്ളാറ്റാണ് സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്ന് കൂമ്പാരമായി മാറിയത്. കോടികളുടെ നിയമലംഘനം നീതി പീഠത്തിന്റെ ചരിത്രപരമായ ഇടപെടലിലൂടെ അവശിഷ്ടം മാത്രമായി മാറിയിരിക്കുകയാണ്.
സാങ്കേതിക വിദഗ്ധര്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കേരളം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു നടപടിയിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍ ജനങ്ങള്‍ വലിയ ആശങ്കയായിരുന്നു നിരന്തരം പങ്കുവച്ചിരുന്നത്. ആശങ്ക പലപ്പോഴും അമര്‍ഷമാകുകയുമുണ്ടായി.
എന്നാല്‍, കണക്കൂകൂട്ടല്‍ ഒരിടത്തും പിഴയ്ക്കാതിരുന്നപ്പോള്‍, ക്യാമറക്കണ്ണുകള്‍ രണ്ട് ദിവസം നിരന്തരമായി തുറന്നുവച്ചിട്ടും ഒരു തരത്തിലും അപാകതകളോ വിമര്‍ശനങ്ങളോ കണ്ടുപിടിക്കാനാകാത്ത മികവില്‍ നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമാകുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here