
ദില്ലി: മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിന് വിട്ട 7 ചോദ്യങ്ങളില്‍ സുപ്രീംകോടതി കൂടുതല്‍ കൃത്യത വരുത്തും. ഇതിനായി അഭിഭാഷകരുടെ യോഗം വിളിച്ചു ചേര്‍ത്തു. അഭിഭാഷകര്‍ വാദിക്കേണ്ട കാര്യങ്ങളിലടക്കം ധാരണ ഉണ്ടാക്കിയ ശേഷം കേസ് വീണ്ടും പരിഗണിക്കും.
9 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ചോദ്യങ്ങള്‍ കോടതിക്ക് ഉത്തരം കണ്ടെത്താനാകാത്തത് ആണെന്നും വിശാലമായി തയ്യാര്‍ ആക്കിയ ചോദ്യങ്ങള്‍ പുനര്‍ നിശ്ചയിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിഗും അഭിഷേക് സിംഗ്വിയും അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി തീരുമാനം.
മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിന് വിട്ട 7 ചോദ്യങ്ങള്‍ പുനര്‍ നിശ്ചയിക്കുക, വാദം നടത്താന്‍ അഭിഭാഷകര്‍ക്ക് സമയം നിശ്ചയിക്കുക, ആരൊക്കെ എന്തൊക്കെ വിഷയങ്ങള്‍ വാദിക്കണം എന്ന് ധാരണ എത്തുക ഇവ തീരുമാനിക്കാന്‍ ആണ് യോഗം. ജനുവരി 17ന് യോഗം വിളിക്കാന്‍ സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷന്‍ ആയ 9 അംഗ ഭരണ ഘടനാ ബഞ്ച് നിര്‍ദേശം നല്‍കി.
അഭിഷേക് സിംഗ്വി രാജീവ് ധവാന്‍, ഇന്ദിര ജയ്സിംഗ്, സിഎസ് വൈദ്യനാഥന്‍ എന്നീ നാല് മുതിര്‍ന്ന അഭിഭാഷകര്‍ യോഗം ഏകോപിപ്പിക്കണം. വിവിധ മതാചാരങ്ങളുമായി ബന്ധപ്പെട്ട് പരിഗണനയില്‍ ഉള്ള ഹര്‍ജികള്‍ കോടതി ലിസ്റ്റ് ചെയ്യും. ഈ ഹര്‍ജിക്കാരുടെ അഭിഭാഷകരടക്കമാണ് യോഗത്തില്‍ പങ്കെടുക്കുക. യോഗത്തില്‍ തീരുമാനം ഉണ്ടായ ശേഷമാകും കേസിലെ വിശദമായ വാദം കേള്‍ക്കല്‍.
അധികാരത്തെ കുറിച്ച് ബോധമുണ്ട്. ബെഞ്ചിന്റെ സാധ്യത എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ശബരിമല പുനപരിശോധനാ ഹര്ജികളില്‍ വാദം കേള്‍ക്കില്ല എന്ന മുന്‍ നിലപാട് സുപ്രീംകോടതി ആവര്‍ത്തിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് മുന്‍ നിശ്ചയിച്ച ചോദ്യങ്ങളെ അധികരിച്ച് വാദം നടത്തം.
ശബരിമല പുനപരിശോധന ഹര്‍ജിയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രോഹിങ്ടന്‍ നരിമാന്‍ എഴുതിയ ന്യൂനപക്ഷ വിധി പുനപരിശോധിക്കണം എന്ന് കേസ് പരിഗണിക്കവേ ശബരിമല പുനപരിശോധന ഹര്ജിക്കാരില്‍ ഒരാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിധി പുനപരിശോധിക്കാന്‍ ആകില്ല എന്നായിരുന്നു കോടതി നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here