പ്ലാസ്റ്റിക് നിരോധനം: പിഴ നാളെമുതല്‍ ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിച്ചാലോ, വിറ്റാലോ ബുധനാഴ്ചമുതല്‍ പിഴ നല്‍കണം. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചതിനെത്തുടര്‍ന്നാണിത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 15 ദിവസം പിഴ ഈടാക്കിയിരുന്നില്ല.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സെക്രട്ടറിമാര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും.

രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപ. തുടര്‍ന്നാല്‍ 50,000 രൂപ പിഴയീടാക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കും. കയറ്റുമതിക്കായി നിര്‍മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മിച്ച വസ്തുക്കള്‍ എന്നിവയ്ക്ക് നിരോധനമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here