തൊഴിലില്ലായ്മ, വിലക്കയറ്റം; ഇന്ത്യന്‍ സമ്പദ്ഘടന ബഹുമുഖ പ്രതിസന്ധിയില്‍

ന്യൂഡൽഹി: പൊതുബജറ്റിനു മൂന്നാഴ്‌ചമാത്രം ശേഷിക്കെ രാജ്യത്തിന്റെ സമ്പദ്‌ഘടന ബഹുമുഖ പ്രതിസന്ധിയിൽ. സാമ്പത്തികവളർച്ചയും ഉപഭോഗവും തൊഴിലും ഇടിയുകയും പണപ്പെരുപ്പം കുതിക്കുകയും ചെയ്യുന്നു.

തൊഴിലില്ലായ്‌മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായി. വ്യവസായ ഉൽപ്പാദനവളർച്ച മന്ദഗതിയിലായി. വാഹനവിൽപ്പനയിൽ ഇടിവ്‌ തുടരുന്നു. കയറ്റുമതിയും ചുരുങ്ങി.

ഉല്‍പ്പാദനവും തൊഴിലും വര്‍ധിക്കാതെ പണപ്പെരുപ്പം രൂക്ഷമാകുന്ന ഘട്ടമായ ‘സ്‌റ്റാഗ്‌ഫ്ളേഷന്‍’ എന്ന ഗുരുതര സ്ഥിതിയിലാണ്‌ രാജ്യം എത്തിയിരിക്കുന്നതെന്ന്‌ സാമ്പത്തിക നിരീക്ഷണ–വിശകലന ഏജൻസിയായ ക്രിസിലിന്റെ മുഖ്യ സാമ്പത്തികവിദഗ്‌ധൻ ഡി കെ ജോഷി പറഞ്ഞു. മുരടിപ്പും വിലക്കയറ്റവും ഒന്നിച്ചുവരുന്ന അവസ്ഥയെയാണ് ‘സ്‌റ്റാഗ്‌ഫ്ളേഷന്‍’ (സ്റ്റാ​ഗ്നേഷന്‍+ ഇന്‍ഫ്ലേഷന്‍) എന്ന് വിശേഷിപ്പിക്കുന്നത്.

ജൂലൈ–-സെപ്‌തംബറിൽ സാമ്പത്തിക വളർച്ച ആറരവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.5 ശതമാനമായി. നടപ്പുവർഷം ഇത്‌ അഞ്ച്‌ ശതമാനമായി ചുരുങ്ങുമെന്ന്‌ കേന്ദ്രസർക്കാരും സമ്മതിച്ചു. രാജ്യത്തെ മൊത്തം സമ്പാദ്യം 2011–-12ൽ 34.65 ശതമാനം ആയിരുന്നെങ്കിൽ 2017–-18ൽ 30.45 ശതമാനമായി ഇടിഞ്ഞു.

അതേസമയം, ഡിസംബറിൽ ഭക്ഷ്യപണപ്പെരുപ്പം 14.12 ശതമാനമായി കുതിച്ചു. നവംബറിൽ ഇതു 10.01 ശതമാനമായിരുന്നു.

പണപ്പെരുപ്പം ആറ്‌ ശതമാനത്തിൽ കൂടരുതെന്ന്‌ റിസർവ്‌ബാങ്ക്‌ മുന്നറിയിപ്പ്‌ നൽകി. ചില്ലറ വിപണിയിലെ പണപ്പെരുപ്പം സാധാരണക്കാരെയാണ്‌ ബാധിക്കുന്നത്‌. വാഹനവിപണിയിലെ ഇടിവുകാരണം നിർമാണശാലകൾ അടച്ചിട്ടു. നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു.

ട്രെയിൻ നിരക്കും ടെലികോം നിരക്കുകളും വർധിപ്പിച്ചത്‌ പണപ്പെരുപ്പം വീണ്ടും ഉയരാൻ വഴിയൊരുക്കും. രാജ്യാന്തരവിപണിയിൽ എണ്ണവില ഉയരുന്നത് സ്ഥിതി വീണ്ടും വഷളാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News