കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.സംഭവത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്.ഇന്നലെ രാത്രിയാണ് പ്രതി ബിര്‍ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് മുക്കത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഇസ്മയില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. വിലടയാളവും കൊല്ലപ്പെട്ടയാളുടെ അമ്മയുടെ രക്ത സാമ്പിളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഇതിന് മുമ്പ് ഒരു കൊലപാതകം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
2017 ല്‍ കോഴിക്കോട്ടെ ചാലിയം, മുക്കം എന്നവിടങ്ങളില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- 2017ല്‍ മുക്കത്തിനു സമീപം കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ഒരു കുട്ടി കുറ്റിക്കാട്ടിനു സമീപം തലയോട്ടി കണ്ടു. ഇതു അമ്മയോട് പറഞ്ഞെങ്കിലും ആരോടും പറയേണ്ടെന്ന് അമ്മ പറഞ്ഞു. എന്നാല്‍, അടുത്ത ദിവസം സ്‌കൂളിലെത്തിയ കുട്ടി കൂട്ടുകാരനോട് ഇക്കാര്യം പറയുകയും കൂട്ടുകാരന്‍ ഇതു അച്ഛനോട് പറയുകയും അദ്ദേഹം ഇതു മുക്കം പോലീസില്‍ അറിയിക്കുകയും ചെയ്തു.
ഇതേസമയം, ചില ചെറുപ്പക്കാര്‍ ആ പ്രദേശം വൃത്തിയാക്കുന്നതിനിടെ വലിയ ചാക്കു കെട്ട് ലഭിച്ചു. ഇതു പന്നിയുടേത് ആണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് മനുഷ്യന്റേതാണെന്ന് കണ്ടെത്തി. ഇതും പോലീസ് അന്വേഷിച്ചു. എന്നാല്‍, ആദ്യഘട്ടത്തില്‍ ആരുടെ മൃതദേഹം ആണെന്നു കണ്ടെത്താനായിരുന്നില്ല. പിന്നീട് ഫോറന്‍സിക് സംഘം എത്തുകയും ഹൈഡെഫിനിഷന്‍ വിരലടയാളം തയാറാക്കുകയും ചെയ്തു. ഇതു കോഴിക്കോട്ടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചു നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശിയായ ഇസ്മായില്‍ എന്ന വ്യക്തിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇസ്മായില്‍ ചില കേസുകളില്‍ പ്രതിയായിരുന്നതിനാല്‍ ഇയാളുടെ രേഖകള്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നതാണ് തിരിച്ചറിയാന്‍ സഹായകമായത്.
പിന്നീട് മരണപെട്ടത് ഇസ്മായില്‍ തന്നെയാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്കാവശ്യമായ വിശദാംശങ്ങള്‍ തേടി. ഇയാള്‍ക്ക് നാലു ഭാര്യമാര്‍ ഉണ്ടെന്നു പോലീസ് കണ്ടെത്തി. ഇതില്‍ ഒരു ഭാര്യയുടെ മകള്‍ മുക്കത്തെ ഒരു സ്‌കൂളില്‍ പഠിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇസ്മായിലിന്റെ അമ്മയെ കണ്ടെത്തി്. അമ്മയെ ചികിത്സയുടെ ഭാഗം എന്നു വ്യക്തമാക്കി രക്തം ശേഖരിക്കുകയും പിന്നീട് മകനെ കാണാനില്ലെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചെന്നും അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി അവരുടെ സഹകരണത്തോടെ രക്തവും ശേഖരിച്ചു. ഈ പരിശോധനയില്‍ മരിച്ചത് ഇസ്മായിലാണെന്നു വ്യക്തമാവുകയായിരുന്നു.
തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ കണ്ടെത്തുന്നത്.ഇസ്മായിലിന്റെ ഭൂതകാലത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും ഇസ്മായിലിനോട് ഒരു സുഹൃത്ത് 25,000 രൂപ ചോദിച്ചപ്പോള്‍ ഒരു ക്വട്ടേഷന്റെ പണം കിട്ടാനുണ്ടെന്നും അതു ലഭിച്ചാല്‍ തരാമെന്നു പറഞ്ഞതായും കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ ഒരു സ്ത്രീയെ ആണ് കൊന്നതെന്ന് ഇസ്മായില്‍ പറഞ്ഞെന്നും തെളിഞ്ഞു. ഇതോടെ ആ കാലഘട്ടത്തില്‍ കോഴിക്കോടും അയല്‍ജില്ലകളിലും സ്ത്രീകള്‍ മരിച്ചതുമായ കേസുകള്‍ പോലീസ് ശേഖരിച്ചു. ഇതില്‍ ഒരു സ്ത്രീ അസ്വാഭികമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തി. ഇതു അവിടുത്തെ വലിയ ഒരു ഭൂ ഉടമയുടെ ഭാര്യയായിരുന്നു. ഇവരുടെ മകനാണ് ഇപ്പോള്‍ കസിലെ പ്രധാനപ്രതി ബ്രിജു. ഭൂ ഉമടയായ അച്ഛന്‍ നല്‍കിയ സ്വത്തുക്കളെല്ലാം വിറ്റതിനു ശേഷം അമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ക്കായി ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. ബ്രിജുവിന്റെ സുഹൃത്തായിരുന്നു ഇസ്മായില്‍. ഇസ്മായില്‍ വഴി അമ്മയില്‍ നിന്നു പലിശയ്ക്കു പണവും ബ്രിജു വാങ്ങിയിരുന്നു. അമ്മയെ കൊന്ന് സ്വത്തുക്കള്‍ സ്വന്തമാക്കായില്‍ നല്ലൊരു തുക ബ്രിജു ഇസ്മായിലിനു വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രിജുവിന്റെ അമ്മയെ ഇരുവരും ചേര്‍ന്ന് കൊന്നു കെട്ടിത്തൂക്കിയത്.
തുടര്‍ന്ന് സ്വത്തുക്കള്‍ ബ്രിജുവിനു സ്വന്തമായെങ്കിലും ഈ സ്വത്തുക്കല്‍ വില്‍ക്കുന്നതിന്റെ ഭാഗമായി അഡ്വാന്‍സായി 10 ലക്ഷം രൂപ ലഭിച്ചതറിഞ്ഞ് ഇസ്മായില്‍ ബ്രിജുവിനെ സമീപിച്ചെങ്കിലും ബ്രിജു നല്‍കാന്‍ കൂട്ടാക്കിയില്ല. ഇസ്മായില്‍ നിരന്തരം പണം ആവശ്യപ്പെട്ടതോടെ അമ്മയെ കൊന്ന അതേ വീട്ടിലേക്ക് ഇസ്മായിലിനു വിളിച്ചു വരുത്തി മദ്യം നല്‍കി.തുടര്‍ന്ന് മദ്യപിച്ചു കിടന്നുറങ്ങിയ ഇസ്മായിലിനെ കയര്‍ കഴുത്തില്‍ കുരുക്കി ബ്രിജു കൊലപെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ ചാക്കുകളും സര്‍ജിക്കല്‍ ബ്ലെയ്ഡുകളുമായി എത്തി മൃതദേഹങ്ങള്‍ പലതായി മുറിച്ചു മാറ്റുകയും പല ചാക്കുകളിലാക്കി പലയിടങ്ങളില്‍ കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് ഈ വീടു വിറ്റു അവിടെ നിന്നു രക്ഷപെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഈ വസ്തുക്കള്‍ വിറ്റ ആധാരത്തില്‍ നിന്നാണ് ബ്രിജുവിന്റെ ചിത്രം ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here