ശബരിമലയിൽ പരാതികളില്ലാതെ തീർഥാടനകാലം; എത്തിയത്‌ 70 ലക്ഷം തീർഥാടകർ, വരുമാനം 240 കോടി

ചെറിയ വീഴ്‌ചയും പരാതിയും പരതി മൈക്രോസ്‌കോപ്‌ കണ്ണുകളും ക്യാമറകളും ഏറെയുണ്ടായിരുന്നു ഇത്തവണ ശബരിമലയിൽ. എന്നാൽ, പരാതിയേതുമില്ലാതെ സുഗമവും സുരക്ഷിതവുമായ മണ്ഡല–-മകരവിളക്ക്‌ കാലത്തിനാണ്‌ തിരശ്ശീല വീഴുന്നത്‌.

സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലും ദേവസ്വം ബോർഡിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും ചിട്ടയായ പ്രവർത്തനവും തീർഥാടനകാലം സുരക്ഷിതവും പരാതിരഹിതവുമാക്കി.

70 ലക്ഷത്തോളം തീർഥാടകർ സുഗമമായ ദർശനം നടത്തി. വരുമാനത്തിൽ ഇക്കുറി കഴിഞ്ഞതവണത്തേക്കൾ 40 ശതമാനം വർധനയുണ്ടായി. 240 കോടി രൂപയാണ്‌ ഇതുവരെയുള്ള വരുമാനം. കോടികളുടെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനുമുണ്ട്‌.

പ്രളയം വൻനാശം വിതച്ച പമ്പയിലടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കി. നിലയ്‌ക്കലിലും ഇടത്താവളങ്ങളിലും ഏർപ്പെടുത്തിയ സൗകര്യങ്ങൾ തീർഥാടകർക്ക്‌ ഏറെ സഹായകമായി.

പ്ലാസ്‌റ്റിക്‌ വിമുക്ത തീർഥാടനം എന്ന സർക്കാർ ലക്ഷ്യം കൈവരിക്കാനായി. തീർഥാടനവേളയിൽ ഒരിക്കൽപ്പോലും കുടിവെള്ളത്തിനോ അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾക്കോ ക്ഷാമമുണ്ടായില്ല.

എത്ര തീർഥാടകർക്കും വിരിവയ്‌ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. 24 മണിക്കൂറും അന്നദാനവും ക്യൂവിൽ ചുക്കുവെള്ളം വിതരണത്തിനുള്ള സംവിധാനവും ഒരുക്കി.

പൊലീസ്‌, ആരോഗ്യവകുപ്പ്‌, ഫയർഫോഴ്‌സ്‌, വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ചിട്ടയായ പ്രവർത്തനമുണ്ടായി. ദുരന്തനിവാരണ വകുപ്പ്‌ സർവസജ്ജമായി.

മാലിന്യസംസ്‌കരണത്തിനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കെഎസ്‌ആർടിസിയുടെ ചെയിൻ സർവീസും തിരക്കിൽ ഏർപ്പെടുത്തിയ പ്രത്യേക സർവീസുകളും തീർഥാടകർക്ക്‌ സഹായകമായി. കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേർന്നു.

മുഖ്യമന്ത്രി പങ്കെടുത്ത മൂന്ന്‌ അവലോകനയോഗവും ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ രണ്ട്‌ ഡസനോളം യോഗങ്ങളും ചേർന്നു. ഒരു പരാതിപോലും ഉയരാത്ത തീർഥാടനം എന്ന നിലയിൽ ദേവസ്വം ബോർഡിന്‌ അഭിമാനിക്കാനാകുന്ന തീർഥാടനകാലമാണ്‌ ഇത്തവണത്തേതെന്ന്‌ പ്രസിഡന്റ്‌ അഡ്വ. എൻ വാസു പറഞ്ഞു. സർക്കാരിൽനിന്നും വിവിധ വകുപ്പുകളിൽനിന്നും ലഭിച്ച പിന്തുണ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News