കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭരണ-പോലീസ് വ്യവസ്ഥിതികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് കൊലയെന്ന് പ്രതികളുടെ മൊഴി. പ്രതികളെ കസ്റ്റഡിയില്‍ നല്‍കണമെന്ന പോലീസിന്റെ അപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

മുഖ്യ പ്രതികളായ അബ്ദുള്‍ സമീം, തൗഫീഖ് എന്നിവരെ 14 ദിവസത്തേക്കാണ് കുഴിത്തുറ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തീവ്രവാദ ബന്ധം ഉള്ള കേസായതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതികളെ തിരുനല്‍വേലി പാളയംകോട്ടെ ജയിലിലേക്ക് മാറ്റി. ഇന്നലെ രാവിലെ തമിഴ്‌നാട്ടിലെ തക്കല പോലീസ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിച്ചില്ല. ഭരണ-പോലീസ് വ്യവസ്ഥിതികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് കൊലയെന്ന് പ്രതികള്‍ മൊഴി നല്‍കി.

പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സ്വന്തമായ ആശയങ്ങളുണ്ട്. അത് നടപ്പാക്കുകയാണ് ലക്ഷ്യം. കളിയിക്കാവിളയില്‍ സ്‌പെഷ്യല്‍ എസ് ഐ വില്‍സണെ കൊലപ്പെടുത്തിയതും ഇതിന്റെ ഭാഗമാണ്. പ്രതികളില്‍ നിന്ന് തോക്ക് അടക്കം കണ്ടെത്തേണ്ടതുണ്ടെന്നും ,പ്രതികളുടെ ഐ എസ് ബന്ധം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ് പി ശ്രീനാഥ് മാധ്യമങ്ങളോട് പറഞ്ഞു

പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണശ്രമം ഉണ്ടായി. മധുര ഹൈക്കോടതിയിലെ അഭിഭാഷകരായ ബാദുഷ ,അബ്ദുള്‍ നിസാം ,അജ്മല്‍ കസാലി എന്നിവര്‍ക്ക് നേരെയാണ് ജന കൂട്ടത്തിന്റെ രോക്ഷ പ്രകടനം ഉണ്ടായത്. ആയുധധാരികളായ കമാന്‍ഡോകളുടെ സുരക്ഷയിലാണ് പ്രതികളെ തിരുനല്‍വേലി ജയിലെത്തിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News