പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്,  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നല്‍കുകയും ചെയ്യുകയാണ് പരിപാടിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സംസ്ഥാനത്ത് 24,50,477 അഞ്ചു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് പോളിയോ തുളളി മരുന്നു നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്സിനേഷന്‍ ബൂത്തുകളും (ഒരു ബൂത്തിന് 2 പരിശീലനം ലഭിച്ച വാക്സിനേറ്റര്‍) കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകളെയും പരിശീലനം നല്‍കി തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്തിന് വീണ്ടും പള്‍സ് പോളിയോ തുള്ളിമരുന്ന്?

കേരളത്തില്‍ നിന്നും രണ്ടായിരമാണ്ടിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ 2011 ജനുവരിയില്‍ പശ്ചിമബംഗാളിലെ ഹൗറയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014ല്‍ ഭാരതം പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ലോകത്തില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നമ്മുടെ രാജ്യത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെയാണ്. അന്യ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ കേരളത്തില്‍ വന്നു പോകുന്നതിനാല്‍ നമ്മുടെ കുട്ടികള്‍ക്കും പോളിയോ തുളളി മരുന്ന് നല്‍ക്കേണ്ടത് അനിവാര്യമാണ്.

ലക്ഷ്യം പോളിയോ വിമുക്ത ലോകം

ലോകത്തെ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബൃഹത്തായ ഒരു ആരോഗ്യ പരിപാടിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍. പ്രധാനമായും കുട്ടികളില്‍ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. ഇത് പകരുന്നത് വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയും ആണ്. പനി, ഛര്‍ദ്ദി, വയറിളക്കം, പേശികള്‍ക്ക് വേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ ലക്ഷണങ്ങള്‍. സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രോഗം ഭേദമാകുമെങ്കിലും പാര്‍ശ്വഫലമായി കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. പോളിയോ രോഗം വരാതിരിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുളളി മരുന്ന് നല്‍കി കൊണ്ടുളള രോഗ പ്രതിരോധ ചികിത്സയാണ് ഏറ്റവും ഉത്തമം.

പോളിയോ വാക്സിന്‍ വിതരണം

സംസ്ഥാനത്തെ അഞ്ചു വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്ക് ജനുവരി 19ന് പോളിയോ വാക്സിന്‍ നല്‍ക്കുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ഈ ദിവസം രാവിലെ 8മണി മുതല്‍ വൈകിട്ട് 5 മണി വരെ പോളിയോ ബൂത്തുകളിലൂടെ പോളിയോ വാക്സിന്‍ വിതരണം ചെയ്യും. റെയില്‍വേ സേറ്റഷനുകളുള്‍പ്പെടെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കും. എല്ലാ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വന്നു പോകാനിടയുളള എല്ലാ സ്ഥലങ്ങളിലും പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പോളിയോ വാക്സിന്‍ നല്‍കുന്നതാണ്. മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ക്കൊക്കെ പോളിയോ തുള്ളിമരുന്ന് നല്‍കണം

രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്സിന്‍ നല്‍കിയിട്ടുളള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ പോളിയോ തുളളി മരുന്ന് നല്‍കേണ്ടതാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും ഈ ദിവസം പോളിയോ വാക്സിന്‍ നല്‍കേണ്ടതാണ്. പള്‍സ് പോളിയോ ദിനത്തില്‍ വാക്സിന്‍ ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തി അതിനടുത്തുളള ദിവസങ്ങളില്‍ അവരുടെ വീടുകളില്‍ ചെന്ന് വോളണ്ടിയര്‍മാര്‍ പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിനുളള സജ്ജീകരണം ചെയ്തിട്ടുണ്ട്.

ഗുണനിലവാരം ഉറപ്പ് വരുത്തുന്നു

പ്രത്യേക ശീതശൃംഖലയില്‍ (കോള്‍ഡ് ചെയിന്‍) ഗുണനിലവാരം നിലനിര്‍ത്തിയാണ് പോളിയോ വാക്സിന്‍ സൂക്ഷിക്കുന്നതും കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതും. വൈദ്യുതി തുടര്‍ച്ചയായി 72 മണിക്കൂര്‍ തടസപ്പെട്ടാല്‍ പോലും ഗുണനിലവാരം കുറയാതെ വാക്സിന്‍ സൂക്ഷിക്കുന്നതിനുളള സംവിധാനം നിലവിലുണ്ട്. കൂടാതെ വാക്സിന്‍ വയല്‍ മോണിറ്ററിന്റെ നിറം നോക്കി വാക്സിന്റെ ഉപയോഗക്ഷമത ഉറപ്പു വരുത്താനുളള സംവിധാനവുമുണ്ട്.

കുഞ്ഞുങ്ങള്‍ക്കായി കൂട്ടായ്മ

ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹ്യനീതി, വിദ്യാഭ്യാസം, വനം, പട്ടികവര്‍ഗ വികസനം, ഗതാഗതം, റയില്‍വേ, വിമാനത്താവളം, തൊഴില്‍, കെ.എസ്.ഇ.ബി, പോലീസ്, ഡി.എം.ഇ, ആയുഷ് തുടങ്ങി വിവിധ വകുപ്പുകളുടേയും റോട്ടറി, ഐ.എം.എ, ഐ.എ.പി. കൂടാതെ മറ്റു സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി വിജയകരമായി നടത്തുന്നത്.

ലോകത്തു നിന്നും പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. മഹത്തായ ഈ ആരോഗ്യ പരിപാടി വിജയിപ്പിക്കുക എന്നത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണ്. ആരോഗ്യ സുരക്ഷ ഓരോ കുഞ്ഞിന്റെയും ജന്മാവകാശമാണ് നാം ഓര്‍ക്കുക. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News