ബംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം. അമിത് ഷാ ഹൂബ്ലിയില്‍ ഇന്ന് വൈകിട്ട് സന്ദര്‍ശനം നടത്താനിരിക്കെയാണ് ആളുകൾ ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യം മുഴക്കി രംഗത്ത് വന്നത്.
മാത്രമല്ല പ്രതിഷേധ സൂചകമായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തുകയും ചെയ്‌തു. മന്ത്രിസഭാ വികസനത്തെ ചൊല്ലി ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയിലെത്തിയത്. ഒഴിഞ്ഞുകിടക്കുന്ന പതിനാറു മന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് മന്ത്രിസഭയില്‍ തര്‍ക്കം നിലനിലല്‍ക്കുന്നത്.
കോണ്‍ഗ്രസ് – ജെഡിസ് പക്ഷത്തുനിന്നും കൂറുമാറി എത്തിയ പതിനൊന്നു പേര്‍ക്കും മന്ത്രിസ്ഥാനം കൊടുക്കുമെന്ന് മുഖ്യമന്ത്രി യെഡ്യൂരപ്പ ഉറപ്പു നല്‍കിയിരിന്നു.
എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടിലും, സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷും നേതൃത്വം നല്‍കുന്ന മറുപക്ഷം ഇത് അംഗീകരിക്കുന്നില്ല. മുതിര്‍ന്ന ബിജെപി എംല്‍എമാരായ ഉമേഷ് കട്ടി, യോഗേശ്വര്‍ സിപി എന്നിവരും മന്ത്രി സ്ഥാനത്തിനായി ചരടുവലി നടത്തുന്നുണ്ട്.
ഇതിനിടെ വിവിധ സാമുദായിക നേതാക്കന്മാര്‍ തങ്ങളുടെ അനുയായികള്‍ക്ക് മന്ത്രിസ്ഥാനം വേണമെന്ന് വാദിച്ചു പരസ്യമായി രംഗത്ത് വന്നത് പ്രശനം കൂടുതല്‍ സങ്കീര്‍ണമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ ലിംഗായത് പഞ്ചമസാലി മഠം അധ്യക്ഷന്‍ വചനാനന്ദ സ്വാമി സമുദായത്തിന് മന്ത്രിസ്ഥാനം ചോദിച്ചത് യെഡ്യൂരപ്പയുമായി വാക്കുതര്‍ക്കത്തിനും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രശ്ങ്ങള്‍ കെട്ടടങ്ങിയിട്ടില്ല .കോണ്‍ഗ്രസില്‍നിന്നും കൂറുമാറി പിന്നീട് ബിജെപിക്കുവേണ്ടി ഗോകക് മണ്ഡലത്തില്‍ നിന്ന് ജയിച്ച രമേശ് ജര്‍കിഹോളിക്കുവേണ്ടി വാല്‍മീകി സമുദായവും രംഗത്തുണ്ട്.
ഉപമുഖ്യമന്ത്രി സ്ഥാനംകൂടി വേണമെന്നാണ് അവരുടെ ആവശ്യം. ഇതിനിടെ കോണ്‍ഗ്രസ്, ജെഡിസ് സംയുക്ത മന്ത്രിസഭയെ അട്ടിമറിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എംടി ബി നാഗരാജ് , എഎച് വിശ്വനാഥ് എന്നിവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നു.
ഇരുവരും ഡിസംബര്‍ അഞ്ചിന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.അമിത് ഷായുമായി ബംഗളൂരുവിലും ഹുബ്ലിയിലും പൗരത്വ ബില്ലിനെ അനുകൂലിച്ചുകൊണ്ട് നടത്തുന്ന റാലിക്കിടെയും ബിജെപി നേതൃത്വുവും യെഡ്യൂരപ്പയും വെവ്വേറെ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് .എന്നാല്‍ പ്രശ്‌നപരിഹാരം അത്ര എളുപ്പമല്ല.
പുതിയതിയായി ബിജെപിയിലേക്ക് കൂറുമാറിവന്ന പതിനൊന്നു എംല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം കൊടുത്താല്‍ സംഘടനകത്ത് വലിയ പ്രതിഷേധത്തിനും ഭാവിയില്‍ പല പ്രശ്ങ്ങള്‍ക്കും വഴിവെക്കുമെന്ന് നേതൃത്വം കരുതുന്നു.എന്നാല്‍, കൂറുമാറി ഉപതെരുഞ്ഞെടുപ്പില്‍ ജയിച്ച എംല്‍എമാര്‍ കാരണമാണ് താന്‍ മുഖ്യമന്ത്രിയായതെന്നും അവര്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും യെഡ്യൂരപ്പ പറയുന്നു
സ്വിറ്റ്സ്സേര്‍ലണ്ടിലെ ദാവോസില്‍ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞു ജനുവരി 25ന് മടങ്ങിയെത്തിയെ ഉടനെ മന്ത്രിസഭാ വികസനം നടത്തുവാന്‍ കഴിയുമെന്ന് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ അമിത് ഷായുടെ നിലപാടുകള്‍ നിര്‍ണായകമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here