പാലക്കാട്ടെ നെൽവയലുകൾക്ക് മുകളിൽ സൂക്ഷ്മമൂലകവളക്കൂട്ടും ജൈവ കീടനാശിനികളുമായി ഇനി ഡ്രോണുകൾ പറക്കും. ഡ്രോണുകൾ ഉപയോഗിച്ചുള്ള കീടനാശിനി വള പ്രയോഗത്തിന് ആലത്തൂർ കീഴ്പ്പാടം പാടശേഖരത്തിൽ തുടക്കമായി. നിറ ഹരിത മിത്ര സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിലമൊരുക്കൽ മുതൽ കൊയ്ത്ത് വരെ നെൽക്കൃഷിക്ക് ജോലിക്കാരെ കിട്ടുന്നില്ലെന്ന പരാതി പതിവാണ്. എന്നാൽ ഇനി കർഷകർക്ക് അൽപം ആശ്വസിക്കാം. വള പ്രയോഗത്തിനും കീടനാശിനി പ്രയോഗത്തിനും കർഷകരെ ഇനി ഈ ഡ്രോൺ സഹായിക്കും.
ആലത്തൂരിലെ കീഴ്പ്പാടത്താണ് പദ്ധതി നടപ്പിലാക്കിയത്. കേരള കാർഷിക സർവ്വകലാശാല ജൈവീക കീട രോഗ നിയന്ത്രണ വിഭാഗം ചാഴിക്കെതിരായി വികസിപ്പിച്ചെടുത്ത ബ്യൂവേറിയ എന്ന ജൈവകീടനാശിനിയും സൂക്ഷ്മമൂലക വളക്കൂട്ടുമാണ് ഡ്രോൺ ഉപയോഗിച്ച് പ്രയോഗിച്ചത്. കർഷകർക്ക് സഹായമൊരുക്കുന്നതിനായി നിറ പദ്ധതിയുടെ ഭാഗമായി നിറ ഹരിത മിത്ര സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്
സാധാരണ ഒരു ഏക്കറിൽ കീടനാശിനി പ്രയോഗത്തിന് 100 ലിറ്റർ വെള്ളം ആവശ്യമാണ്. ഡ്രോൺ ഉപയോഗിക്കുമ്പോൾ 20 ലിറ്റർ വെള്ളം മാത്രംമതി. കുറഞ്ഞ വെള്ളം തളിക്കുന്നതിനാൽ കൃത്യ അളവിൽ മൂലകങ്ങൾ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും
ഒരു ഡ്രോൺ അഞ്ചു മിനിറ്റിൽ ഒരു ഏക്കർ നെൽവയലിൽ കീടനാശിനി – വളപ്രയോഗം നടത്തും. ഒരു ഏക്കറിന് 700 രൂപയാണ് ഡ്രോണിന്റെ വാടക. മണ്ണുത്തി കാർഷിക സർവകലാശാലയിൽ പരീക്ഷണം നടത്തി വിജയിച്ച ഡ്രോണുകൾ ആണ് പാലക്കാടെത്തിച്ചിരിക്കുന്നത്.
കൈരളി ന്യൂസ്, പാലക്കാട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here